ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതി പ്രതിഭാ ദേവിസിംഗ് പാട്ടീൽ വനിതാ സംവരണ ബില്ലിനെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ‘നാരീശക്തി വന്ദൻ അധിനിയം’ ഭരണഘടനാ ഭേദഗതി രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പാണെന്ന് 2007 മുതൽ 2012 വരെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച പ്രതിഭാ പാട്ടീൽ വിശേഷിപ്പിച്ചു.
പ്രതിഭാ പാട്ടീലിന്റെ വാക്കുകൾ: “ഈ നാഴികക്കല്ലായ പരിഷ്കാരം കൂടുതൽ സമത്വവും ഉൾക്കൊള്ളുന്നതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും. വർഷങ്ങളായി ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.”
ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകൾ എന്നും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും സാമൂഹികവും ഘടനാപരവുമായ തടസ്സങ്ങളെ മറികടന്ന് മുന്നേറുന്ന അവർക്ക് ഈ നിയമം വലിയ അംഗീകാരമാണെന്നും പ്രതിഭാ പാട്ടീൽ കത്തിൽ ചൂണ്ടിക്കാട്ടി. ഭരണത്തിന്റെ ഉന്നത തലങ്ങളിൽ സ്ത്രീകളുടെ നേതൃത്വം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അവർ പറഞ്ഞു.
പാർലമെന്റിലും നിയമസഭകളിലും കൂടുതൽ സ്ത്രീകൾ എത്തുന്നതോടെ ചർച്ചകൾ കൂടുതൽ സമ്പന്നമാകുമെന്നും സമീകൃതമായ നയരൂപീകരണം സാധ്യമാകുമെന്നും മുൻ രാഷ്ട്രപതി നിരീക്ഷിച്ചു. ഇത് ഭാവി തലമുറയെ പൊതുരംഗത്തേക്ക് വരാൻ പ്രേരിപ്പിക്കും. ഈ നിയമം ഗ്രാമപ്രദേശങ്ങളിലെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെയും അസംഖ്യം സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് ചിറകു നൽകും. അവർക്ക് നേതൃത്വ നിരയിലേക്ക് വരാനും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകാനും ഇത് ആത്മവിശ്വാസം നൽകും.
ഏപ്രിൽ 16 മുതൽ ആരംഭിക്കുന്ന പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണം സംബന്ധിച്ച സുപ്രധാന ഭേദഗതികൾ ചർച്ച ചെയ്യാനിരിക്കെയാണ് മുൻ രാഷ്ട്രപതിയുടെ ഈ പിന്തുണ. ബില്ലിന്റെ സമയക്രമത്തെ സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ വിമർശിക്കുമ്പോഴും, ലിംഗനീതി ഉറപ്പാക്കുന്ന ഈ പരിഷ്കാരം രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് പ്രതിഭാ പാട്ടീൽ ഉറപ്പിച്ചു പറയുന്നു.








