ദശാബ്ദങ്ങളായി തുടരുന്ന ശത്രുതയ്ക്കും സംഘർഷങ്ങൾക്കും വിരാമമിട്ട് ഇസ്രായേലും ലെബനനും തമ്മിൽ ചരിത്രപരമായ നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. 34 വർഷങ്ങൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ നേരിട്ട് സംസാരിക്കുന്നതെന്നും ഇത് നാളെ നടക്കുമെന്നും ട്രംപ് വ്യക്തമാക്കി.
1993-ന് ശേഷം ആദ്യമായാണ് ഇത്തരമൊരു ഉന്നതതല കൂടിക്കാഴ്ചയ്ക്ക് വഴിതെളിയുന്നത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഹെസ്ബുള്ളയും ഇസ്രായേൽ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനുമാണ് ഈ നയതന്ത്ര നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വാഷിംഗ്ടണിൽ നടന്ന ത്രികക്ഷി യോഗത്തിന് പിന്നാലെ പുറത്തുവന്ന ഈ പ്രഖ്യാപനത്തെ അമേരിക്ക ഒരു നാഴികക്കല്ലായിട്ടാണ് വിശേഷിപ്പിക്കുന്നത്. വെടിനിർത്തൽ, സുരക്ഷാ സഹകരണം, ലെബനന്റെ പരമാധികാരം ഉറപ്പാക്കൽ എന്നിവയാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.
ലെബനനിലെ സായുധ സംഘങ്ങളെ നിരായുധരാക്കണമെന്നും ഭീകരവാദ ശൃംഖലകൾ തകർക്കണമെന്നും ഇസ്രായേൽ നിലപാടെടുക്കുമ്പോൾ, തങ്ങളുടെ രാജ്യത്തെ മാനുഷിക പ്രതിസന്ധി പരിഹരിക്കണമെന്നാണ് ലെബനൻ ആവശ്യപ്പെടുന്നത്. ചർച്ചകൾ വിജയിച്ചാൽ ലെബനന്റെ പുനർനിർമ്മാണത്തിനും സാമ്പത്തിക ഉണർവിനുമായി വൻതോതിലുള്ള വിദേശ നിക്ഷേപങ്ങൾക്കും സഹായങ്ങൾക്കും വഴിയൊരുങ്ങുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
2024 നവംബറിലെ വെടിനിർത്തൽ പ്രഖ്യാപനം പൂർണ്ണമായി നടപ്പിലാക്കണമെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്നുമാണ് ലെബനൻ ആവശ്യപ്പെടുന്നത്.








