വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള മണ്ഡല പുനർനിർണ്ണയത്തിൽ ഏതെങ്കിലും സംസ്ഥാനങ്ങളോട് വിവേചനം കാണിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ ഉറപ്പ് നൽകി. വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണ്ണയവും സാധ്യമാക്കുന്ന ഭരണഘടനയുടെ 131-ാം ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ബിൽ സമയബന്ധിതമായി നടപ്പിലാക്കാൻ അദ്ദേഹം പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു.
മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തഴയപ്പെടുമെന്ന പ്രതിപക്ഷത്തിന്റെ ആശങ്കകൾക്ക് കൃത്യമായ മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്. “രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി ‘രാജ്യം ആദ്യം’ എന്ന കാഴ്ചപ്പാടിനാണ് നമ്മൾ മുൻഗണന നൽകേണ്ടത്. തെക്കോ വടക്കോ ആകട്ടെ, ചെറിയ സംസ്ഥാനങ്ങളോ വലിയ സംസ്ഥാനങ്ങളോ ആകട്ടെ.. മണ്ഡല പുനർനിർണ്ണയ പ്രക്രിയയിൽ ആർക്കും അനീതി നേരിടേണ്ടി വരില്ല. അംഗങ്ങളുടെ ആശങ്കയകറ്റാൻ ‘ഗ്യാരണ്ടി’ എന്നോ ‘വാഗ്ദാനം’ എന്നോ ഉള്ള വാക്കുകൾ ഉപയോഗിക്കാൻ ഞാൻ തയ്യാറാണ്,” പ്രധാനമന്ത്രി വ്യക്തമാക്കി.
വനിതാ സംവരണ വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഇതിൽ വ്യക്തമായ ഉദ്ദേശ്യശുദ്ധിയുള്ളതുകൊണ്ട് വാക്കുകൾ വെച്ചുള്ള കളികളുടെ ആവശ്യമില്ല.”ഈ ബില്ലിനെ എതിർത്താൽ അത് എനിക്കാണ് രാഷ്ട്രീയ നേട്ടമുണ്ടാക്കി തരുന്നത്. നിങ്ങൾക്ക് ഇതിന്റെ ക്രെഡിറ്റ് എടുക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ളവരുടെ ഫോട്ടോ വെച്ച് പരസ്യങ്ങൾ നൽകാം. വനിതാ സംവരണത്തിന്റെ മുഴുവൻ ക്രെഡിറ്റും ഏറ്റെടുക്കാൻ ഞാൻ നിങ്ങൾക്ക് ഒരു ‘ബ്ലാങ്ക് ചെക്ക്’ നൽകാൻ തയ്യാറാണ്,” മോദി പറഞ്ഞു.
2023-ൽ പാസാക്കിയ നാരീശക്തി വന്ദൻ അധിനിയമം ഇനിയും വൈകിപ്പിക്കരുതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
“2029 ലെ തിരഞ്ഞെടുപ്പിൽ നമുക്കിത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിൽ സ്ത്രീകൾക്ക് പങ്കാളിത്തം നൽകുന്നതിൽ നമ്മൾ ഗൗരവമുള്ളവരാണെന്ന് അവരെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയില്ല. പതിറ്റാണ്ടുകളായി സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട അവകാശമാണിത്. മുൻകാലങ്ങളിൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഈ ബിൽ തടഞ്ഞുവെച്ചവർക്ക് സ്ത്രീവോട്ടർമാർ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്.”
രാജ്യത്തെ ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളെ നയരൂപീകരണ പ്രക്രിയയിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശയും അവസ്ഥയും മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ പഞ്ചായത്തുകളിലും നഗരസഭകളിലുമായി ആയിരത്തിലധികം സ്ത്രീകൾ മികച്ച നേതൃത്വം നൽകുന്നുണ്ട്. ഇവർ നിയമനിർമ്മാണ സഭകളിലേക്ക് വരണം. അവരുടെ കടന്നുവരവ് രാജ്യത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. നേരത്തെ, പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യപ്രകാരം നടന്ന വോട്ടെടുപ്പിലൂടെയാണ് വനിതാ സംവരണവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിക്കാൻ സർക്കാരിന് അനുമതി ലഭിച്ചത്.










