ഇറാൻ യുദ്ധത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പോപ്പ് ലിയോയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. മാർപ്പാപ്പയ്ക്ക് അദ്ദേഹത്തിന് പറയാനുള്ളത് പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ ഇറാൻ ഒരിക്കലും ഒരു ആണവായുധം സ്വന്തമാക്കാൻ പാടില്ലെന്ന യാഥാർത്ഥ്യം അദ്ദേഹം മനസ്സിലാക്കണമെന്നും ട്രംപ് വൈറ്റ് ഹൗസിൽ വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തുന്ന സൈനിക നടപടികൾക്കെതിരെ ശക്തമായ ഭാഷയിലാണ് പോപ്പ് ലിയോ അടുത്തിടെ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ട്രംപ് മാർപ്പാപ്പയെ കടന്നാക്രമിച്ചത്. “മാർപ്പാപ്പ ഒരു കാര്യം മനസ്സിലാക്കണം, വളരെ ലളിതമാണത് – ഇറാന് ഒരു ആണവായുധം ഉണ്ടാകാൻ പാടില്ല. അത് ലോകത്തെ വലിയ അപകടത്തിലാക്കും. അദ്ദേഹത്തിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ എനിക്കതിൽ വിയോജിക്കാം,” മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.
പോപ്പ് ലിയോയുടെ നിയമനത്തിന് പിന്നിൽ താനാണെന്ന് അവകാശപ്പെട്ട ട്രംപ്, വിദേശകാര്യ നയങ്ങളിൽ മാർപ്പാപ്പ തീർത്തും ‘ദുർബലനാണെന്നും’ കുറ്റപ്പെടുത്തി. അമേരിക്കയിലെ ഷിക്കാഗോ സ്വദേശിയായ പോപ്പ് ലിയോ, ഇറാനിലെ അമേരിക്കൻ നടപടിയെ “യുദ്ധത്തിന്റെ ഭ്രാന്ത്” എന്നാണ് കഴിഞ്ഞ ശനിയാഴ്ച വിശേഷിപ്പിച്ചത്. ട്രംപിന്റെ പുതിയ പരാമർശങ്ങൾക്ക് പിന്നാലെ, അദ്ദേഹം എന്ത് പറഞ്ഞാലും യുദ്ധത്തിനെതിരായ തന്റെ വിമർശനങ്ങൾ ഇനിയും തുടരുമെന്ന് മാർപ്പാപ്പ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. അതേസമയം, മാർപ്പാപ്പയെ വിമർശിച്ച ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയിലെ ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഇതിന് മറുപടിയായി ഇസ്രായേലിലേക്കും യുഎസ് സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിലേക്കും ഇറാനും പ്രത്യാക്രമണം നടത്തി. ഇറാനിലും ലെബനനിലും നടക്കുന്ന വ്യോമാക്രമണങ്ങളിൽ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തം വീടും നാടും നഷ്ടപ്പെട്ട് അഭയാർത്ഥികളാകേണ്ടി വരികയും ചെയ്തു.










