പശ്ചിമേഷ്യൻ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് ഇറാനുമായുള്ള സമാധാന കരാർ വളരെ വേഗം സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചതായും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.
ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്കയ്ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന് ഇറാൻ പൂർണ്ണമായും സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. “ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയുന്ന ആണവപ്പൊടി ഞങ്ങൾക്ക് തിരികെ നൽകാൻ അവർ സമ്മതിച്ചിട്ടുണ്ട്. മിക്ക കാര്യങ്ങളിലും അവർക്ക് സമ്മതമാണ്,” ട്രംപ് വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോഴും പ്രധാന തർക്കം നിലനിൽക്കുന്നത്. സമ്പുഷ്ടീകരണ പരിപാടികൾ 20 വർഷത്തേക്ക് നിർത്തിവെക്കാനാണ് അമേരിക്ക ആവശ്യപ്പെടുന്നത്. എന്നാൽ 5 വർഷത്തേക്ക് നിർത്തിവെക്കാമെന്ന ഇറാന്റെ മറുപടി വാഗ്ദാനം അമേരിക്ക തള്ളി. തങ്ങളുടെ ആണവ പദ്ധതികൾ സമാധാന ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നാണ് ഇറാന്റെ നിലപാട്.
അതേസമയം അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകളിൽ അന്തിമ തീരുമാനമായിരുന്നില്ല. രണ്ടാം ഘട്ട ചർച്ചകളും പാകിസ്ഥാനിൽ തന്നെ നടക്കാനാണ് സാധ്യത. എല്ലാം സുഗമമായി നടക്കുകയും, ഇസ്ലാമാബാദിൽ വെച്ച് കരാർ ഒപ്പിടുകയും ചെയ്താൽ താനും പാകിസ്ഥാനിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു.
ഇറാനുമായുള്ള നിലവിലെ വെടിനിർത്തൽ കരാർ ഏപ്രിൽ 22-ന് അവസാനിക്കും. അതിന് ശേഷവും വെടിനിർത്തൽ നീട്ടുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ട്രംപ് പറഞ്ഞു. ഉടൻ ഒരു സമാധാന കരാറിൽ എത്തിയില്ലെങ്കിൽ വീണ്ടും യുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കരാർ സാധ്യമായില്ലെങ്കിൽ വ്യോമാക്രമണങ്ങൾ പുനരാരംഭിക്കുമെന്നും ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുമെന്നും അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് വ്യാഴാഴ്ച മുതൽ തുടക്കമായതായി ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളിലെയും നേതാക്കൾ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.












