ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന് തിരിച്ചടികൾ അവസാനിക്കുന്നില്ല. തുടർച്ചയായ തോൽവികൾക്കൊപ്പം ടീമിനെ ഏറ്റവുമധികം അലട്ടുന്നത് അവരുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ മോശം ഫോമാണ്. കൃത്യതയാർന്ന യോർക്കറുകളിലൂടെയും പേസിലൂടെയും എതിരാളികളുടെ സ്റ്റമ്പുകൾ തെറിപ്പിക്കാൻ കെൽപ്പുള്ള ബുംറയ്ക്ക് ഈ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല.
വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിലും ബുംറ വിക്കറ്റൊന്നും നേടാതെ 41 റൺസാണ് വിട്ടുകൊടുത്തത്. ഈ സീസണിൽ ഇതുവരെ 5 മത്സരങ്ങളിൽ നിന്നായി 8.63 എന്ന ഇക്കണോമിയിൽ 164 റൺസാണ് ബുംറ വഴങ്ങിയത്. ടി 20 ഫോർമാറ്റ് നോക്കിയാൽ ബുമ്രയുടെ ഈ ഇക്കണോമി മികച്ചത് ആണെങ്കിലും താരം സൃഷ്ടിച്ച ആ റേഞ്ച് വെച്ച് നോക്കിയാൽ അത് മോശം ആണെന്ന് പറയാം.
ബുംറയുടെ ഫോമിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും, എന്നാൽ പന്തെറിയുന്ന രീതിയിലെ പിഴവുകളാണ് വിക്കറ്റ് ലഭിക്കാത്തതിന് കാരണമെന്നും മുൻ ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ തന്റെ യൂട്യൂബ് ചാനലിലൂടെ ചൂണ്ടിക്കാട്ടി.”ബുംറയുടെ വിക്കറ്റുകൾ ടീമിന് വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ ഫോമിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ല, എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന്റെ പന്തുകളുടെ ശരാശരി വേഗത 130 kmph ആയി കുറഞ്ഞിട്ടുണ്ട്. ഏകദേശം 44 ശതമാനം പന്തുകളും അദ്ദേഹം ‘സ്ലോവർ ബോളുകൾ’ ആയാണ് എറിയുന്നത്. അതായത് എറിയുന്ന രണ്ടാമത്തെ പന്തുകളെല്ലാം സ്ലോവർ ബോളുകളാണ്,” പത്താൻ പറഞ്ഞു.
സ്ലോവർ ബോളുകളുടെ എണ്ണം കുറച്ചാൽ ബുംറയ്ക്ക് പഴയ ഫോമിലേക്ക് മടങ്ങിയെത്താനാകുമെന്ന് പത്താൻ വ്യക്തമാക്കി. “എന്തിനാണ് ബുംറ ഇങ്ങനെ ചെയ്യുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. സ്ലോവർ ബോളുകളുടെ എണ്ണം കുറച്ച് കൂടുതൽ വേഗത്തിൽ പന്തെറിഞ്ഞാൽ തീർച്ചയായും ഫലം ലഭിക്കും. വളരെ ലളിതമായ പരിഹാരമാണിത്. ബുംറയ്ക്ക് ഇനി പ്രത്യേക പരിശീലനത്തിന്റെ ആവശ്യമൊന്നുമില്ല, പക്ഷേ കണക്കുകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. സ്ലോവർ ബോളുകളുടെ എണ്ണം 30-35 ശതമാനമായി കുറയ്ക്കണം. കൂടുതൽ വേഗത്തിൽ പന്തെറിയുകയും സ്വിംഗ് കണ്ടെത്തുകയും ചെയ്താൽ ആ സ്ലോവർ ബോളുകൾ കൂടുതൽ ഫലപ്രദമാകും, വിക്കറ്റുകൾ വീഴുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായ നാലാം തോൽവിയോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ ടീം ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.











