രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാക്കിയപ്പോൾ മാനേജ്മെന്റ് ലക്ഷ്യമിട്ടത് പെട്ടെന്നുള്ള ഫലങ്ങളായിരുന്നു. ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടിക്കൊടുത്ത ഹാർദിക് വരുമ്പോൾ മുംബൈയുടെ പഴയ പ്രതാപം തിരിച്ചുകിട്ടുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ ഹാർദിക്കിന് കീഴിലുള്ള മൂന്നാം സീസണിലും മുംബൈ ഇന്ത്യൻസ് കടുത്ത പ്രതിസന്ധിയിലാണെന്ന് മാത്രമല്ല, അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ ഒന്നൊന്നായി മറനീക്കി പുറത്തുവരികയുമാണ്.
തുടർച്ചയായ തോൽവികളിൽ ഹാർദിക് പാണ്ഡ്യയുടെ ക്ഷമ നശിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പഞ്ചാബിനെതിരായ മത്സരത്തിൽ ഹാർദിക്കിന്റെ മുഖത്തെ നിരാശയും ദേഷ്യവും ക്യാമറകളിൽ വ്യക്തമായിരുന്നു. പഞ്ചാബ് ബാറ്റർമാർ ബൗണ്ടറികൾ നേടുമ്പോഴെല്ലാം കടുത്ത നിരാശയോടെയും ദേഷ്യത്തോടെയുമാണ് അദ്ദേഹം പ്രതികരിച്ചത്. കളിക്കളത്തിൽ അദ്ദേഹം ശാന്തനായിരുന്നില്ല.
തോൽവിക്ക് ശേഷം ഹാർദിക് പറഞ്ഞ വാക്കുകൾ മുംബൈ ക്യാമ്പിലെ പ്രശ്നങ്ങളുടെ സൂചനയാണ്: “നമ്മൾ ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ചില കടുത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകിയേ തീരൂ, തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം.”
സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർക്കൊന്നും ഈ സീസണിൽ ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. എന്നാൽ മുംബൈയെ ഏറ്റവും കൂടുതൽ അലട്ടുന്നത് അവരുടെ വജ്രായുധമായ ജസ്പ്രീത് ബുംറയുടെ മോശം ഫോമാണ്. 114 പന്തുകൾ ഈ സീസണിൽ എറിഞ്ഞിട്ടും ലോകത്തിലെ ഏറ്റവും മികച്ച പേസർക്ക് ഇതുവരെ ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല! പഞ്ചാബിനെതിരായ മത്സരത്തിൽ ബുംറ ഒരു അനായാസ ക്യാച്ച് കൈവിട്ടതും വലിയ ചർച്ചയായിരുന്നു.
പരിക്കുകാരണം പഞ്ചാബിനെതിരെ കളിക്കാതിരുന്ന മുൻ നായകൻ രോഹിത് ശർമ്മ, ഡഗ്ഔട്ടിൽ വളരെ നിരാശനായാണ് കളി കണ്ടിരുന്നത്. ബൗളർമാർ തല്ലുവാങ്ങുമ്പോൾ തല കുനിച്ചിരിക്കുന്ന രോഹിത്തിന്റെ ചിത്രം ആരാധകർക്കും വേദനയായി. 2-3 മികച്ച ബൗളർമാരെ എല്ലാ ടീമുകളും അണിനിരത്തുമ്പോൾ, മുംബൈ ഭാരം മുഴുവൻ ബുംറയുടെ ചുമലിൽ വെച്ചു. ദീപക് ചാഹർ, ട്രെന്റ് ബോൾട്ട്, ഷാർദുൽ താക്കൂർ എന്നിവരൊന്നും പഴയ ഫോമിലല്ല. അവർ ധാരാളം റൺസ് വിട്ടുകൊടുക്കുന്നു.
ബുംറയെറിഞ്ഞാൽ വിക്കറ്റ് പോകാതെ സൂക്ഷിച്ച് കളിക്കുക, ബാക്കി വരുന്ന 16 ഓവറുകളിൽ മറ്റ് ബൗളർമാരെ അടിച്ചുപറത്തുക എന്നതാണ് എതിർ ടീമുകളുടെ തന്ത്രം. ഇതാണ് ബുംറയ്ക്ക് വിക്കറ്റ് ലഭിക്കാത്തതിന്റെ പ്രധാന കാരണവും. മലിംഗ, ജോൺസൺ, ഹർഭജൻ സിംഗ് തുടങ്ങിയ ഇതിഹാസ ബൗളർമാർ അണിനിരന്നിരുന്ന പഴയ മുംബൈ ഇന്ത്യൻസ് നിരയുമായി തട്ടിച്ചുനോക്കുമ്പോൾ, നിലവിലെ ടീമിന്റെ ബൗളിംഗ് നിര തീർത്തും ദുർബലമാണ്. അടിസ്ഥാനപരമായ ഈ പിഴവുകൾ തിരുത്താതെ മുംബൈയ്ക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണ്.











