ടെലിവിഷൻ താരം ചഹത് ഖന്നയുടെ വ്യക്തിജീവിതവും മതവിശ്വാസവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ രണ്ട് വിവാഹമോചനങ്ങളെക്കുറിച്ചും ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ചും പിന്നീട് സനാതന ധർമ്മത്തിലേക്ക് മടങ്ങിയതിനെക്കുറിച്ചും താരം മനസ്സ് തുറന്നു. ‘ബഡേ അച്ചേ ലഗ്തേ ഹേ’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ ചഹത്, തന്റെ വാക്കുകൾ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് അഭിമുഖത്തിൽ പറഞ്ഞു.
2013-ൽ ഫർഹാൻ മിർസയുമായുള്ള വിവാഹസമയത്താണ് ചഹത് ഇസ്ലാം മതം സ്വീകരിച്ചത്. എന്നാൽ ഇത് ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ലെന്നും സ്വന്തം തീരുമാനമായിരുന്നുവെന്നും താരം വ്യക്തമാക്കി. നിക്കാഹ് കഴിക്കണമെന്ന ആഗ്രഹത്താലാണ് അന്ന് മതം മാറിയത്. എന്നാൽ വിവാഹശേഷം തന്റെ ദൈവങ്ങളെ ആരാധിക്കരുതെന്നും പിന്തുടരുന്നത് ശരിയായ വഴിയല്ലെന്നും ഉപദേശങ്ങൾ ലഭിച്ചിരുന്നു. ആ സമയത്ത് ഒരു വഴികാട്ടി ഇല്ലാതിരുന്നതിനാൽ താൻ അത് അനുസരിക്കുകയായിരുന്നുവെന്നും ചഹത് വെളിപ്പെടുത്തി. 2018-ൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരം ഫർഹാനിൽ നിന്ന് വിവാഹമോചനം നേടിയത്. ഈ ബന്ധത്തിൽ താരത്തിന് രണ്ട് പെൺമക്കളുണ്ട്.
വിവാഹമോചനത്തിന് ശേഷം ഏകദേശം നാലഞ്ച് വർഷമെടുത്താണ് താൻ തന്റെ വേരുകളിലേക്ക് മടങ്ങിയതെന്ന് ചഹത് പറയുന്നു. ഇസ്ലാം മതത്തിലെ ചില കാര്യങ്ങളെ താൻ ഇപ്പോഴും ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ സനാതന ധർമ്മത്തിലേക്ക് മടങ്ങിയപ്പോഴാണ് വലിയ സത്യങ്ങൾ തിരിച്ചറിഞ്ഞതെന്നും താരം പറഞ്ഞു. “തിരികെ വീട്ടിലെത്തിയതിൽ സന്തോഷമുണ്ട്” എന്നായിരുന്നു മടക്കത്തെക്കുറിച്ച് താരത്തിന്റെ പ്രതികരണം. തന്റെ പേര് മോശമാകുമെന്നും ജോലി ലഭിക്കില്ലെന്നും പലരും ഭയപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് താൻ കൂടുതൽ ആത്മവിശ്വാസത്തോടെയും ബോധപൂർവ്വവുമാണ് ജീവിതം നയിക്കുന്നതെന്ന് ചഹത് ഖന്ന കൂട്ടിച്ചേർത്തു. 2006-ൽ ഭരത് നർസിംഗാനിയുമായുള്ള ആദ്യ വിവാഹവും പരാജയപ്പെട്ടിരുന്നു. നിലവിൽ രോഹൻ ഗന്ദോത്രയുമായി താരം പ്രണയത്തിലാണ്.








