ഭാരതത്തിന്റെ സൈനിക കരുത്തിന് മുന്നിൽ പതറിനിൽക്കുന്ന പാകിസ്താന് വീണ്ടും കനത്ത പ്രഹരം. ലഷ്‌കർ-ഇ-ത്വയ്യിബ (LeT) സ്ഥാപക അംഗവും കൊടുംഭീകരനുമായ അമീർ ഹംസയ്ക്ക് നേരെ പാകിസ്താനിൽ വധശ്രമം നടന്നു. ലാഹോറിലെ ഒരു ന്യൂസ് ചാനൽ ഓഫീസിന് പുറത്തുവെച്ച് അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിൽ ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ലഷ്‌കറിന്റെ രൂപീകരണത്തിന് മുൻപേ ഹാഫിസ് സയീദിനും സാക്കി ഉർ റഹ്മാൻ ലഖ്‌വിക്കുമൊപ്പം ചേർന്ന് ഭീകരപ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട പ്രധാന കണ്ണിയാണ് അമീർ ഹംസ. ഇയാൾക്ക് നേരെയുണ്ടായ ആക്രമണം പാക് ഭീകരസംഘടനകൾക്കിടയിലെ ആഭ്യന്തര തർക്കം രൂക്ഷമായതിന്റെ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമെതിരെ വിഷം ചീറ്റുന്ന പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും ലഷ്‌കറിലേക്ക് പതിനായിരക്കണക്കിന് യുവാക്കളെ റിക്രൂട്ട് ചെയ്ത ചരിത്രമാണ് ഹംസയ്ക്കുള്ളത്. പാകിസ്താൻ സൈന്യത്തെ ‘ഇസ്ലാമിന്റെ സൈന്യം’ എന്ന് വിശേഷിപ്പിച്ചിരുന്ന ഇയാൾ, ലഷ്‌കറിന്റെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ തലവനായിരുന്നു. കഴിഞ്ഞ വർഷം ഭാരതം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിൽ’ മുരിദ്‌കെയിലെ ലഷ്‌കർ ആസ്ഥാനവും മറ്റ് എട്ട് ക്യാമ്പുകളും തകർന്നടിഞ്ഞപ്പോൾ ഹംസ കുറച്ചുകാലം അപ്രത്യക്ഷനായിരുന്നു. എന്നാൽ അടുത്തിടെ ‘ജയ്ഷ്-ഇ-മൻഖാഫ’ എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരണം നടത്തിവരികയായിരുന്നു. ഭാരതത്തിലെ പ്രമുഖ ക്ഷേത്രങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനകളിൽ ഇയാൾക്ക് പ്രധാന പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.
ഹംസയ്ക്ക് നേരെയുണ്ടായ ആക്രമണം ലഷ്‌കർ നേതൃത്വത്തിനുള്ളിലെ പടലപ്പിണക്കമാണെന്നാണ് സൂചന. ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രമുഖ നേതാക്കൾ കൊല്ലപ്പെടുകയും ആസ്ഥാനം തകരുകയും ചെയ്തതോടെ നേതൃസ്ഥാനത്തിനായി ഭീകരർക്കിടയിൽ വൻ മത്സരമാണ് നടക്കുന്നത്. ലഷ്‌കർ നേതാക്കളായ സൈഫുള്ള കസൂരിയും ബിലാൽ ആരിഫ് സറാഫിയും തമ്മിലുള്ള ചേരിപ്പോര് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഡൽഹിയിലെ കൽക്കാജി മന്ദിർ, ലോട്ടസ് ടെമ്പിൾ തുടങ്ങിയവ ആക്രമിക്കാൻ പദ്ധതിയിട്ട ലഷ്‌കർ മൊഡ്യൂളുകളെ ഇന്ത്യൻ ഏജൻസികൾ പിടികൂടിയിരുന്നു. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് കൊൽക്കത്ത ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. ഭീകരർക്കിടയിലെ ഈ ആഭ്യന്തര യുദ്ധം ഭാരതത്തിന് ആശ്വാസകരമാണെങ്കിലും, തങ്ങളുടെ കരുത്ത് തെളിയിക്കാൻ പുതിയ നേതാക്കൾ ഭാരതത്തിന് നേരെ വലിയ ആക്രമണങ്ങൾക്ക് മുതിരാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പാക് സൈനിക മേധാവി അസിം മുനീറിന്റെ രാഷ്ട്രീയ മോഹങ്ങളും ഭീകരസംഘടനകളുടെ ഈ പുനഃസംഘടനയും ദക്ഷിണേഷ്യൻ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏത് സാഹചര്യവും നേരിടാൻ സജ്ജമായി ഭാരതീയ സൈന്യം അതിർത്തിയിൽ ജാഗ്രത തുടരുകയാണ്.








