ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഗഗൻയാൻ ദൗത്യം വിജയകരമാക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ വൻ ഒരുക്കങ്ങളുമായി ഇസ്രോ. ബഹിരാകാശ സഞ്ചാരികൾക്കൊപ്പം തന്നെ ദൗത്യത്തിന്റെ ഗതി നിർണ്ണയിക്കുന്ന ഗ്രൗണ്ട് സപ്പോർട്ട് ടീമിനെ (ഭൗമ നിയന്ത്രണ സംഘം) വാർത്തെടുക്കുന്നതിനുള്ള അതികഠിനമായ പരീക്ഷണമായ ‘മിഷൻ മിത്ര’ ലഡാക്കിൽ വിജയകരമായി പൂർത്തിയാക്കി. സമുദ്രനിരപ്പിൽ നിന്നും 4,000 മീറ്റർ ഉയരത്തിൽ, ഓക്സിജൻ കുറഞ്ഞ ലിഖിറിലെ കൊടുംതണുപ്പിലാണ് ‘മാപ്പിംഗ് ഓഫ് ഇന്ററോപ്പറബിൾ ട്രെയ്റ്റ്‌സ് ആൻഡ് റിലയബിലിറ്റി അസസ്‌മെന്റ്’ അഥവാ മിഷൻ മിത്ര സംഘടിപ്പിച്ചത്. പ്രോട്ടോപ്ലാനറ്റുമായി സഹകരിച്ച് നടത്തിയ ഈ നാലു ദിവസത്തെ പരീക്ഷണത്തിൽ ബഹിരാകാശ സഞ്ചാരികളായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, എയർ കൊമോഡോർ പി. ബാലകൃഷ്ണൻ നായർ എന്നിവർക്കൊപ്പം ശാസ്ത്രജ്ഞരും മെഡിക്കൽ വിദഗ്ധരും അടങ്ങുന്ന 12 അംഗ സംഘമാണ് പങ്കെടുത്തത്.
1970-ൽ അപ്പോളോ 13 ദൗത്യത്തിനിടെ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചപ്പോൾ സാങ്കേതിക വിദ്യയേക്കാൾ ഉപരിയായി ഭൂമിയിലിരുന്ന ഗ്രൗണ്ട് ടീമിന്റെ സമയോചിതമായ ഇടപെടലായിരുന്നു സഞ്ചാരികളെ മരണത്തിൽ നിന്നും രക്ഷിച്ചത്. സമാനമായ ഒരു അദൃശ്യ നട്ടെല്ലിനെ ഗഗൻയാനായി രൂപപ്പെടുത്തിയെടുക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം. മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന താപനിലയും ഏകാന്തതയും പരിമിതമായ വിഭവങ്ങളും നേരിടുന്ന ലഡാക്കിലെ സാഹചര്യം ബഹിരാകാശത്തിന് സമാനമായ മാനസിക-ശാരീരിക സമ്മർദ്ദമാണ് ടീമിന് നൽകിയത്. കർശനമായ നിർദ്ദേശങ്ങൾ നൽകുന്നതിനേക്കാൾ ടീമിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ അവസരം നൽകുന്നത് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുമെന്ന് പരീക്ഷണത്തിൽ കണ്ടെത്തി.
എമർജൻസി മെഡിക്കൽ പ്രോട്ടോക്കോളുകൾ, സ്പേസ് വാക്കിന് സമാനമായ ഗൈഡൻസ് പരിശീലനങ്ങൾ, മാനസികാരോഗ്യം പരിശോധിക്കുന്നതിനുള്ള സൈക്കോളജിക്കൽ സെഷനുകൾ എന്നിവ മിഷൻ മിത്രയുടെ ഭാഗമായിരുന്നു. നാസയെപ്പോലെ ദശാബ്ദങ്ങളുടെ പരിചയസമ്പത്തില്ലാത്ത സാഹചര്യത്തിൽ, ഗ്രൗണ്ട് ടീമിനെ തിരഞ്ഞെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ ഇസ്രോ തന്നെ രൂപപ്പെടുത്തിയെടുക്കുകയാണ്. ബഹിരാകാശത്ത് സഞ്ചാരികൾ നേരിട്ടേക്കാവുന്ന വെല്ലുവിളികളെ ഭൂമിയിലിരുന്ന് തണുത്ത തലച്ചോറോടെ നേരിടാൻ പ്രാപ്തിയുള്ള ഒരു മികച്ച സംഘത്തെ ഈ പരീക്ഷണങ്ങളിലൂടെ കണ്ടെത്താനാകുമെന്ന് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലെ വിദഗ്ധർ പ്രത്യാശ പ്രകടിപ്പിച്ചു. വരും മാസങ്ങളിൽ വിവിധ ഭൂപ്രകൃതികളിൽ ഇത്തരം കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണ് ഇസ്രോയുടെ തീരുമാനം.












