മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ ‘കിരീടം’ ഡിജിറ്റലായി പുതുക്കിപ്പണിത 4K പതിപ്പിൽ ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തോടെ ഇന്നാണ് ചിത്രം ഇന്ത്യയിലും വിദേശത്തുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ–നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ ആണ് ചിത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്. സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡുമായി സഹകരിച്ച് എൻ.എഫ്.ഡി.സി അവതരിപ്പിക്കുന്ന ചിത്രം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് വിതരണത്തിനെത്തിക്കുന്നത്.
ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് കിരീടത്തിന്റെ ഈ തിരിച്ചുവരവ്. 1989-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒറിജിനൽ ക്യാമറ നെഗറ്റീവ് പൂർണ്ണമായും നശിച്ചുപോയതിനാൽ അത് ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ മുപ്പതിലധികം വർഷങ്ങളായി ശാസ്ത്രീയമായി സംരക്ഷിച്ചുപോന്ന 35mm റിലീസ് പ്രിന്റാണ് ഈ 4K പുനരുദ്ധാരണത്തിന് അടിത്തറയായത്. സിബി മലയിൽ സംവിധാനം ചെയ്ത് എ.കെ. ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രത്തിൽ മോഹൻലാൽ ‘സേതുമാധവൻ’ ആയും തിലകൻ ‘ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായർ’ ആയും തകർത്താടിയ പ്രകടനം മലയാള ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
ചിത്രത്തിന്റെ ഛായാഗ്രാഹകൻ എസ്. കുമാർ, സംവിധായകൻ സിബി മലയിൽ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഹൈ-റെസല്യൂഷൻ സ്കാനിങ്, ഡിജിറ്റൽ ഇമേജ് റീസ്റ്റോറേഷൻ, കളർ ഗ്രേഡിങ് എന്നിവ പൂർത്തിയാക്കിയത്. ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തോടെ പുനർനിർമ്മിച്ച ചിത്രത്തിന്റെ തിയേറ്റർ പതിപ്പ് പ്രസാദ് കോർപ്പറേഷനും ഹായ് സ്റ്റുഡിയോസും ചേർന്നാണ് തയ്യാറാക്കിയത്. ബോണി അസ്സനാർ ആണ് ഇതിന്റെ ക്രിയേറ്റീവ് വിഷനറി ഹെഡ് ആയി പ്രവർത്തിച്ചത്. ദശാബ്ദങ്ങളായി റിലീസ് പ്രിന്റ് സൂക്ഷിച്ചുവെക്കാൻ സാധിച്ചതുകൊണ്ടാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് വീണ്ടുമെത്തിക്കാൻ കഴിഞ്ഞതെന്നും ഇത് രാജ്യത്തിന്റെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും എൻ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ പ്രകാശ് മഗ്ദും വ്യക്തമാക്കി.
നാഷണൽ ഫിലിം ഹെറിറ്റേജ് മിഷന് കീഴിൽ ഈ പ്രിന്റ് സംരക്ഷിക്കുകയും ചിത്രം പുതുക്കുകയും ചെയ്തതിന് എൻ.എഫ്.ഡി.സി-എൻ.എഫ്.എ.ഐ അധികൃതർക്ക് സംവിധായകൻ സിബി മലയിൽ നന്ദി രേഖപ്പെടുത്തി. പഴയ ആരാധകരും പുതിയ തലമുറയിലെ പ്രേക്ഷകരും ഒരുപോലെ ഈ ക്ലാസിക് ചിത്രം വലിയ സ്ക്രീനിൽ ആസ്വദിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തിയേറ്റർ റിലീസിന് മുന്നോടിയായി 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽപ്രദർശിപ്പിച്ച 4K പതിപ്പിന് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ്യത്തിന്റെ വിലമതിക്കാനാവാത്ത ദൃശ്യ-ശ്രാവ്യ പൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിരവധി ക്ലാസിക് ചിത്രങ്ങളാണ് എൻ.എഫ്.ഡി.സി-എൻ.എഫ്.എ.ഐ സഖ്യം ഡിജിറ്റലൈസ് ചെയ്ത് തിയേറ്ററുകളിൽ എത്തിച്ചുകൊണ്ടിരിക്കുന്നത്.












