പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക ക്യുആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ബൈസരൻ പുൽമേട്ടിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ അധികൃതർ ഇത്തരമൊരു സുരക്ഷാ കവചം ഒരുക്കിയത്. കുതിര സവാരിക്കാർ, തെരുവ് കച്ചവടക്കാർ, ഫോട്ടോഗ്രാഫർമാർ, കടയുടമകൾ തുടങ്ങി വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സേവനദാതാക്കൾക്കും ഇനിമുതൽ ക്യുആർ കോഡ് നിർബന്ധമാണ്. സന്ദർശകർക്ക് തങ്ങൾ ഇടപഴകുന്ന വ്യക്തി ആധികാരികമായ സേവനദാതാവാണോ എന്ന് മൊബൈൽ ഫോണിലൂടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ പരിശോധിക്കാം.
പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കി അധികൃതർ രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് മാത്രമാണ് ഈ സവിശേഷ ക്യുആർ കോഡ് നൽകിയിരിക്കുന്നത്. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ സേവനദാതാവിന്റെ പേര്, വിലാസം, മൊബൈൽ നമ്പർ, ആധാർ വിവരങ്ങൾ, രജിസ്‌ട്രേഷൻ നമ്പർ, പ്രവർത്തന മേഖല, പൊലീസ് വെരിഫിക്കേഷൻ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ വിവരങ്ങളും ടൂറിസ്റ്റുകൾക്ക് ലഭ്യമാകും. വഞ്ചനകൾ ഒഴിവാക്കാനും അനധികൃതമായി വിനോദസഞ്ചാര മേഖലയിൽ കടന്നുകൂടുന്നവരെ തടയാനും ഈ സംവിധാനം സഹായിക്കുമെന്ന് അനന്ത്നാഗ് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പുറത്തുനിന്നുള്ള കച്ചവടക്കാരെപ്പോലും കൃത്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് പ്രവർത്തനത്തിന് അനുവദിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിലുണ്ടായ ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക കുതിര സവാരിക്കാരനും കൊല്ലപ്പെട്ടത് പഹൽഗാമിലെ വിനോദസഞ്ചാരത്തെ സാരമായി ബാധിച്ചിരുന്നു. എന്നാൽ പുതിയ സുരക്ഷാ പരിഷ്കാരങ്ങളെ വിനോദസഞ്ചാര മേഖലയിലെ സ്റ്റേക്ക് ഹോൾഡർമാർ സ്വാഗതം ചെയ്തു. സുരക്ഷാ സേന കൃത്യമായ ഇടവേളകളിൽ ക്യുആർ കോഡുകൾ പരിശോധിച്ച് രജിസ്റ്റർ ചെയ്തവർ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഇത് പഹൽഗാമിലെ സുരക്ഷാ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനൊപ്പം ടൂറിസ്റ്റുകൾക്ക് വലിയൊരു സുരക്ഷിതബോധം നൽകുമെന്നും പ്രാദേശിക സേവനദാതാക്കൾ പറയുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂടുതൽ സ്മാർട്ടാക്കി മാറ്റുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ കശ്മീർ ടൂറിസത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.









