പശ്ചിമേഷ്യയിൽ യുദ്ധഭീതി മൂർധന്യാവസ്ഥയിൽ. അമേരിക്കയുമായി പാകിസ്താനിൽ നിശ്ചയിച്ചിരുന്ന നിർണ്ണായകമായ രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിന്മാറി. ഇതിനുപിന്നാലെ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചുപൂട്ടിയതോടെ ലോകം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കും യുദ്ധത്തിലേക്കും നീങ്ങുകയാണ്.
അമേരിക്കയുമായി ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ IRNA വ്യക്തമാക്കി. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും നിലപാടുകളിലെ വൈരുദ്ധ്യവുമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാനിയൻ ഉദ്യോഗസ്ഥൻ ഇബ്രാഹിം സോൾഫഗാരി എക്സിലൂടെ അറിയിച്ചത് പ്രകാരം, നിലവിലുണ്ടായിരുന്ന സമാധാന കരാർ ഇറാൻ റദ്ദാക്കി കഴിഞ്ഞു.
ഇറാൻ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ രാജ്യം തന്നെ ഇല്ലാതാക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് ഡൊണാൾഡ് ട്രംപ് നൽകിയത്. “ഇറാൻ ഈ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ആ രാജ്യം മുഴുവൻ തകർക്കപ്പെടും. കൂടാതെ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കും. ”
ട്രംപിന്റെ പ്രതിനിധികൾ ചർച്ചയ്ക്കായി പാകിസ്താനിലേക്ക് പോകാനിരിക്കെയാണ് ഇറാന്റെ അപ്രതീക്ഷിത പിന്മാറ്റം. അമേരിക്കയുടെ നാവിക ഉപരോധത്തിൽ പ്രതിഷേധിച്ചാണ് ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചത്. ലോകത്തെ എണ്ണ വിതരണത്തിന്റെ ഭൂരിഭാഗവും കടന്നുപോകുന്ന ഈ പാത അടച്ചതോടെ ഇന്ധനവില കുതിച്ചുയരാൻ സാധ്യതയുണ്ട്. അമേരിക്കയുടെ നടപടി ക്രിമിനൽ കുറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ കുറ്റപ്പെടുത്തി.
ചർച്ചകൾക്ക് വേദിയാകാനിരുന്ന പാകിസ്താൻ ഇരുരാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ ഏത് നിമിഷവും വ്യോമാക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ഇസ്ലാമാബാദും റാവൽപിണ്ടിയും. 10,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.










