ഐപിഎൽ 2026-ൽ സൺറൈസേഴ്സ് ഹൈദരാബാദിന് മുന്നിൽ അടിയറവ് പറഞ്ഞതോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് കടുത്ത വിമർശനങ്ങളുടെ നിഴലിൽ. ആറിൽ നാല് മത്സരങ്ങളും തോറ്റ് പോയിന്റ് പട്ടികയിൽ പിന്നിലായ ചെന്നൈയുടെ പരാജയത്തിന് കാരണം ഋതുരാജിന്റെ മോശം ക്യാപ്റ്റൻസിയും ആശയക്കുഴപ്പങ്ങളുമാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര തുറന്നടിച്ചു.
ബൗളിംഗ് മാറ്റങ്ങളിൽ ഋതുരാജ് വരുത്തിയ ഗുരുതരമായ പിഴവുകളെയാണ് ആകാശ് ചോപ്ര പ്രധാനമായും വിരൽ ചൂണ്ടുന്നത്. ഹാട്രിക് നേട്ടത്തിനടുത്തെത്തി നിൽക്കെ മുകേഷ് ചൗധരിയെ പിന്നീട് പന്തേൽപ്പിക്കാത്തത് അത്ഭുതപ്പെടുത്തിയെന്ന് ചോപ്ര പറഞ്ഞു. മികച്ച ഫോമിലുള്ള അൻഷുൽ കംബോജിനെക്കൊണ്ട് ഓവറുകൾ പൂർത്തിയാക്കിപ്പിക്കാത്തതും പിഴവായി എന്നും അദ്ദേഹം പറഞ്ഞു.
എല്ലാത്തിനും ഉപരിയായി ഹൈദരാബാദ് ഓപ്പണർ അഭിഷേകിനെ കുടിക്കാനായി പാർട്ട് ടൈം സ്പിന്നർ മാത്യു ഷോർട്ടിനെ പവർപ്ലേയിൽ പന്തേൽപ്പിച്ചത് വിനയായി എന്നും അദ്ദേഹം പറഞ്ഞു. ഷോർട്ടിന്റെ മൂന്നാം ഓവറിൽ 25 റൺസാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. എത്ര മികച്ച ബോളർ ആണെങ്കിലും പവർ പ്ലേയിൽ മൂന്ന് തുടർച്ചയായി എറിയുന്നത് റിസ്ക്ക് ഉള്ള കാര്യം ആണെന്നും ഷോർട്ടിന്റെ കാര്യത്തിൽ വലിയ അബദ്ധം ആണ് ഋതുരാജിന് സംഭവിച്ചതെന്നും ചോപ്ര പറഞ്ഞു.
നായകന്റെ ബാറ്റിംഗ് ഫോമില്ലായ്മയെയാണ് ആർ. അശ്വിൻ ലക്ഷ്യം വെച്ചത്. യുവതാരം ആയുഷ് മാത്രേ പവർപ്ലേയിൽ മികച്ച തുടക്കം നൽകിയിട്ടും അത് മുതലാക്കാൻ ഋതുരാജിന് കഴിഞ്ഞില്ല. സമ്മർദ്ദം കാരണം ഋതുരാജിന്റെ മനസ്സ് മടുത്തിരിക്കുകയാണെന്നും ശരിയായ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. 195 റൺസ് പിന്തുടർന്ന ചെന്നൈക്ക് 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.











