ഐപിഎൽ 2026-ൽ തോൽവി അറിയാത്ത കുതിപ്പ് തുടർന്ന് പഞ്ചാബ് കിംഗ്‌സ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റൺസിന് തകർത്ത് പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി. പ്രിയാൻഷ് ആര്യയുടെയും കൂപ്പർ കോൺലിയുടെയും തകർപ്പൻ ബാറ്റിംഗാണ് പഞ്ചാബിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 21 സിക്സറുകളാണ് മത്സരത്തിൽ പഞ്ചാബ് താരങ്ങൾ ഗാലറിയിലെത്തിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പ്രഭ്‌സിമ്രാൻ സിംഗിനെ (0) നഷ്ടമായെങ്കിലും പ്രിയാൻഷ് ആര്യയും കൂപ്പർ കോൺലിയും ചേർന്ന് ലഖ്‌നൗ ബൗളർമാരെ നിലംപരിശാക്കി. വെറും 80 പന്തിൽ നിന്ന് ഇരുവരും ചേർന്ന് അടിച്ചെടുത്തത് 182 റൺസ് ആയിരിന്നു. പഞ്ചാബ് ചരിത്രത്തിലെ മൂന്നാമത്തെ വലിയ കൂട്ടുകെട്ടാണിത്. വെറും 19 പന്തിൽ അർദ്ധ സെഞ്ചുറി തികച്ച ആര്യ 9 സിക്സറുകളാണ് പറത്തിയത്.
7 സിക്സറുകളും 8 ഫോറുകളുമായി കോൺലിയും ലഖ്‌നൗ നിരയെ പിച്ചിച്ചീന്തി. എയ്ഡൻ മാർക്രം എറിഞ്ഞ 13-ാം ഓവറിൽ മാത്രം ഇരുവരും ചേർന്ന് 5 സിക്സറുകളാണ് നേടിയത്. മത്സരത്തിലെ ഏറ്റവും രസകരമായ കാര്യം വെളിപ്പെടുത്തിയത് ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ്. ടീമിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ശ്രേയസ് ഒരു വെല്ലുവിളി നടത്തിയിരുന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിക്കുന്ന താരത്തിന് തന്റെ പ്രിയപ്പെട്ട ബാറ്റ് സമ്മാനമായി നൽകുമെന്നായിരുന്നു ആ വാഗ്ദാനം. 9 സിക്സറുകൾ പറത്തിയ പ്രിയാൻഷ് ആര്യ ആ ‘സമ്മാനം’ സ്വന്തമാക്കി.
“താരങ്ങൾക്ക് അവരുടെ സ്വാഭാവിക ശൈലിയിൽ കളിക്കാൻ സ്വാതന്ത്ര്യം നൽകുക എന്നതാണ് പ്രധാനം. ഞാനും റിക്കി പോണ്ടിംഗും മത്സരത്തിന് മുൻപ് അധികമൊന്നും സംസാരിക്കാറില്ല, അവർ മൈതാനത്ത് അത് പ്രവർത്തിച്ചു കാണിക്കുന്നു.” -ശ്രേയസ് അയ്യർ പറഞ്ഞു. ഇരുവരും മടങ്ങിയതാണ് പിന്നാലെ മാർക്കസ് സ്റ്റോയിനിസ് (29), ശശാങ്ക് സിംഗ് (17) എന്നിവരുടെ ചെറിയ പ്രകടനങ്ങൾ കൂടി ചേർന്നതോടെ പഞ്ചാബ് 250 കടന്നു. ഐപിഎൽ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് പഞ്ചാബ് 250 സ്കോർ മറികടക്കുന്നത്. മറുപടി ബാറ്റിംഗിൽ ലഖ്‌നൗവിനെ 200 റൺസിൽ ഒതുക്കിയതോടെ 54 റൺസിന്റെ ആധികാരിക വിജയം പഞ്ചാബ് സ്വന്തമാക്കി. നിലവിൽ 20 സിക്സറുകളുമായി പ്രിയാൻഷ് ആര്യയാണ് ലീഗിൽ സിക്സർ വേട്ടയിൽ മുന്നിൽ.











