ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹർജി കോടതി തള്ളി. ഒരു മണിക്കൂറിലധികം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ്, സമ്മർദ്ദങ്ങൾക്ക് വഴങ്ങി പിന്മാറുന്നത് നീതിയല്ലെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളിയത്.
കെജ്‌രിവാൾ തന്നെ ഒരു കുരുക്കിലാക്കാൻ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ വ്യക്തമാക്കി. “ഈ റിക്യൂസൽ ഫയൽ എന്റെ മേശപ്പുറത്തെത്തിയത് തെളിവുകളുമായല്ല, മറിച്ച് സംശയങ്ങളും ദുസ്സൂചനകളുമായാണ്. ഞാൻ പിന്മാറിയാലും ഇല്ലെങ്കിലും ചോദ്യങ്ങൾ ഉയരുന്ന സാഹചര്യം ഹർജിക്കാരൻ സൃഷ്ടിച്ചു. പിന്മാറുക എന്നത് എളുപ്പവഴിയാണ്, എന്നാൽ അത്തരം നീക്കം കടമയിൽ നിന്നുള്ള കീഴടങ്ങലാകും. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വിവരണങ്ങൾക്ക് കോടതി കീഴടങ്ങില്ല,” എന്നും ജസ്റ്റിസ് ശർമ്മ പറഞ്ഞു.
ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ മകനും മകളും കേന്ദ്ര സർക്കാരിന്റെ പാനൽ അഭിഭാഷകരാണെന്ന് ആയിരുന്നു കെജ്രിവാളിന്റെ വാദം. മുൻപ് ഈ കേസിൽ തനിക്ക് ആശ്വാസം നൽകാത്ത വിധികൾ ജഡ്ജി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിനാൽ നിഷ്പക്ഷമായ വിചാരണ ഉണ്ടാകില്ലെന്ന് താൻ ഭയപ്പെടുന്നുവെന്നും കെജ്രിവാൾ ഹർജിയിൽ സൂചിപ്പിച്ചു. എന്നാൽ ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കക്ഷികളുടെ താൽപ്പര്യത്തിനനുസരിച്ച് ജഡ്ജിമാരെ മാറ്റാൻ അനുവദിക്കില്ലെന്നും കോടതി ഉറപ്പിച്ച് വ്യക്തമാക്കി.








