ഐപിഎൽ 2026-ൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി മിന്നും പ്രകടനം കാഴ്ചവെച്ച തിലക് വർമ്മയെ പ്രശംസകൊണ്ട് മൂടുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഗുജറാത്ത് ടൈറ്റൻസ് മൊത്തത്തിൽ അടിച്ച സ്കോറിനേക്കാൾ (100 റൺസ്) കൂടുതൽ തിലക് വർമ്മ (101 റൺസ്) ഒറ്റയ്ക്ക് നേടിയത് ചൂണ്ടിക്കാട്ടിയാണ് ചോപ്രയുടെ പരാമർശങ്ങൾ.
രണ്ട് വർഷത്തിനുള്ളിൽ തിലക് വർമ്മ ഏതെങ്കിലും ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാകുമെന്ന് ആകാശ് ചോപ്ര പ്രവചിച്ചു. തിലകിന്റെ പക്വതയും കളിയോടുള്ള സമീപനവുമാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്. 2008-ൽ സനത് ജയസൂര്യ സ്ഥാപിച്ച മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡിനൊപ്പമെത്താൻ തിലക് വർമ്മയ്ക്കായി. 45 പന്തിൽ നിന്നാണ് താരം 101 റൺസ് അടിച്ചുകൂട്ടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 22 പന്തിൽ 19 റൺസുമായി പതറിനിന്ന തിലക്, പിന്നീട് വെറും 23 പന്തിൽ നിന്ന് 82 റൺസ് നേടി സ്ഫോടനാത്മകമായ ബാറ്റിംഗ് കാഴ്ചവെച്ചു. എട്ട് ഫോറുകളും ഏഴ് സിക്സറുകളും ആ ഇന്നിംഗ്സിൽ ഉൾപ്പെട്ടിരുന്നു. ലോകകപ്പിന് മുൻപുണ്ടായ പരിക്കും ബാറ്റിംഗ് ഓർഡറിലെ മാറ്റങ്ങളും തിലകിന്റെ ഫോമിനെ ബാധിച്ചിരുന്നുവെങ്കിലും, ഗുജറാത്തിന്റെ ശക്തമായ ബൗളിംഗ് നിരയെ തകർത്തുകൊണ്ട് താരം തന്റെ ക്ലാസ് തെളിയിച്ചുവെന്ന് ചോപ്ര കൂട്ടിച്ചേർത്തു.
തിലക് വർമ്മയുടെ ഈ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ മുംബൈ ഇന്ത്യൻസ് 99 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന മുംബൈ വിജയത്തോടെ ഏഴാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.












