തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. പരിക്കേറ്റ നാൽപ്പതോളം പേരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഏകദേശം 2,000 കിലോഗ്രാമോളം സ്ഫോടക വസ്തുക്കൾ സ്ഥലത്ത് സൂക്ഷിച്ചിരുന്നതായാണ് പ്രാഥമിക വിവരം. അമിട്ട്, ഗുണ്ട് തുടങ്ങിയവയ്ക്ക് തീപിടിച്ചത് സ്ഫോടനത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന കേന്ദ്രത്തിലാണ് ചൊവ്വാഴ്ച വൈകിട്ട് നാലിന് ദുരന്തമുണ്ടായത്. മുണ്ടത്തിക്കോട് പവർ ഹൗസിന് സമീപമുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ആയിരുന്നു ഇവ നിർമ്മിച്ചിരുന്നത്. പൂരത്തിനായുള്ള സാമ്പിൾ വെടിക്കെട്ടിന് പടക്കങ്ങൾ തയ്യാറാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വെടിക്കെട്ട് പുരകൾ പ്രവർത്തിച്ചിരുന്ന ഷെഡുകൾ പൂർണ്ണമായും തകർന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും കല്ലുകളും നൂറ് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ചു വീണു. തുടർച്ചയായി ഉണ്ടായ രണ്ട് വലിയ സ്ഫോടനങ്ങൾ കിലോമീറ്ററുകൾ അകലെ വരെ കേൾക്കാമായിരുന്നു. പ്രദേശത്ത് ഭൂകമ്പത്തിന് സമാനമായ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ പറയുന്നു.
അപകടത്തിന് തൊട്ടു പിന്നാലെ തന്നെ അഗ്നിശമന സേനയും പോലീസും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിത്തെറിച്ച നിലയിലായിരുന്നു. പരിക്കേറ്റ 23 പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഏപ്രിൽ 26-ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾക്കിടെ ആണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.









