ഗാന്ധി നഗർ : ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങളിലൂടെ ‘ഗസ്വ-ഇ-ഹിന്ദ്’ സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയ രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് ഭീകരവിരുദ്ധ സേന. സോഷ്യൽ മീഡിയ വഴി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്ത പ്രതികളാണ് പിടിയിലായത്. ഇന്ത്യയിൽ സായുധ വിപ്ലവത്തിലൂടെ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന അജണ്ട. രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയ സ്വയംസേവക് സംഘവുമായി (RSS) ബന്ധപ്പെട്ട പ്രമുഖരെയും വധിക്കാൻ ഇവർ ലക്ഷ്യമിട്ടിരുന്നതായി എടിഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഗുജറാത്തിലെ പാടാൻ ജില്ലയിലുള്ള സിദ്ധ്പൂർ സ്വദേശി ഇർഫാൻ കാലേഖാൻ പഠാൻ, മുംബൈയിലെ സാകിനാക്ക സ്വദേശി മുർഷിദ് സാഹിദ് അക്തർ ഷെയ്ഖ് അറസ്റ്റിലായിരിക്കുന്നത്. ഇർഫാനെ ഗുജറാത്തിൽ നിന്നും മുർഷിദിനെ മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് ഗുജറാത്ത് എടിഎസ് കോടതിയിൽ വ്യക്തമാക്കി. പ്രതികളെ കോടതി 11 ദിവസത്തെ എടിഎസ് കസ്റ്റഡിയിൽ വിട്ടു.
ആർഡിഎക്സ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനെക്കുറിച്ചും ഉപയോഗിക്കുന്നതിനെക്കുറിച്ചും ഇവർ പദ്ധതി തയ്യാറാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് ആയുധങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാനും ഫണ്ട് കണ്ടെത്താനും ഇവർ ശ്രമിച്ചിരുന്നു. പ്രതികളുടെ ഫോണുകളിൽ നിന്ന് രാജ്യവിരുദ്ധമായ ചാറ്റുകൾ, വീഡിയോകൾ, ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന രേഖകൾ എന്നിവ കണ്ടെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 61 (ഗൂഢാലോചന), 148 (രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.









