സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസ് നടത്തിയ ബൗളിംഗ് പരീക്ഷണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. അഭിഷേക് ശർമ്മ ഡൽഹി ബൗളർമാരെ തല്ലിച്ചതച്ചപ്പോൾ, പരിചയസമ്പന്നരായ ബൗളർമാരെ ഉപയോഗിക്കാതെ പാർട്ട് ടൈം സ്പിന്നറായ നിതീഷ് റാണയെക്കൊണ്ട് സ്പെൽ പൂർത്തിയാക്കിയ അക്ഷർ പട്ടേലിന്റെ നായകമികവിനെ അശ്വിൻ പരിഹസിച്ചു. “ഐ റെസ്റ്റ് മൈ കേസ്, യുവർ ഓണർ, എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല” എന്നായിരുന്നു അശ്വിന്റെ പ്രതികരണം.
അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ലുങ്കി എൻഗിഡി, മുകേഷ് കുമാർ, ടി. നടരാജൻ എന്നീ വമ്പൻ ബൗളർമാർ ടീമിലുള്ളപ്പോഴാണ് നിതീഷ് റാണയെ ഡൽഹി പ്രധാന ബൗളിംഗ് ഓപ്ഷനായി കണ്ടത്. നിതീഷ് റാണ തന്റെ 4 ഓവറിൽ 53 റൺസാണ് വിട്ടുനൊടുത്തത്. “ഒരു ടീമിലെ അഞ്ച് പ്രധാന ബൗളർമാർ പന്തെറിയാൻ നിൽക്കുമ്പോൾ, ആരാണ് ആദ്യം 4 ഓവർ സ്പെൽ പൂർത്തിയാക്കിയത്? അത് നിതീഷ് റാണയാണ്! ഈ തീരുമാനമാണ് ഡൽഹിയെ തോൽപ്പിച്ചത്,” തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിൻ പറഞ്ഞു.
കുൽദീപ് യാദവിനെപ്പോലെയുള്ള ഒരു വിക്കറ്റ് ടേക്കറെ അക്ഷർ വേണ്ടവിധം ഉപയോഗിച്ചില്ലെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. “കുൽദീപ് ആദ്യ രണ്ട് ഓവറിൽ 30 റൺസ് വഴങ്ങിയാൽ പോലും അദ്ദേഹത്തെ മാറ്റരുത്. കാരണം അദ്ദേഹം ഒരു മാച്ച് വിന്നറാണ്. റൺസ് വഴങ്ങിയാലും വിക്കറ്റ് എടുക്കാൻ അദ്ദേഹത്തിന് സാധിക്കും. അക്ഷർ പട്ടേലും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും അദ്ദേഹം വീഴ്ത്തി. പക്ഷേ സ്വന്തം കഴിവിലും കുൽദീപിലും വിശ്വാസമർപ്പിക്കാൻ അക്ഷറിന് കഴിഞ്ഞില്ല.” – അശ്വിൻ വ്യക്തമാക്കി.
നടരാജനെപ്പോലെയുള്ള ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകൾക്ക് പോലും ഈ പിച്ചിൽ 40 റൺസ് വഴങ്ങേണ്ടി വന്നു. അങ്ങനെയാണെങ്കിൽ പാർട്ട് ടൈം ബൗളർമാർ എറിയുന്നത് വലിയ റിസ്ക് ആണെന്നും അശ്വിൻ ഓർമ്മിപ്പിച്ചു.












