തൃശ്ശൂർ : തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച സംഭവത്തിന് പിന്നാലെ നിർണായക തീരുമാനവുമായി ദേവസ്വം ബോർഡുകൾ. തൃശ്ശൂർ പൂരത്തിന്റെ ആചാരങ്ങളിൽ നിർണ്ണായക മാറ്റമുണ്ടാകാൻ സാധ്യത. സുരക്ഷാ കാരണങ്ങളാൽ വെടിക്കെട്ട് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. അന്തിമ തീരുമാനം സർക്കാരിന് വിട്ടിരിക്കുകയാണ് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ.
ഇത്തവണത്തെ പൂരം വെടിക്കെട്ട് ഒഴിവാക്കാനോ അല്ലെങ്കിൽ പ്രതീകാത്മകമായി മാത്രം നടത്താനോ ഉള്ള ആലോചനകൾ ആണ് ഇപ്പോൾ നടക്കുന്നത്. സ്ഫോടകവസ്തുക്കളുടെ സംഭരണത്തിലും കൈകാര്യം ചെയ്യുന്നതിലും ഉണ്ടായ വീഴ്ചകൾ ഗൗരവകരമാണെന്ന് ആണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തൃശ്ശൂർ പൂരത്തിന്റെ അവിഭാജ്യ ഘടകമാണ് വെടിക്കെട്ടെങ്കിലും ഭക്തരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന എന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ വ്യക്തമാക്കി. നിലവിലെ പ്രത്യേക സാഹചര്യത്തിൽ വെടിക്കെട്ട് നടത്തണോ വേണ്ടയോ എന്നതിൽ സർക്കാരും പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനും (PESO) എടുക്കുന്ന തീരുമാനം അംഗീകരിക്കാൻ തയ്യാറാണെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് ലഭിക്കാതെ വെടിക്കെട്ട് നടത്താൻ കഴിയില്ലെന്ന കർശന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ. റവന്യൂ – ദേവസ്വം മന്ത്രിമാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ ഒരു ഉന്നതതല യോഗം ചേരും. കോടതി നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് എങ്ങനെ മുന്നോട്ട് പോകാം എന്നതിനെക്കുറിച്ച് യോഗം തീരുമാനമെടുക്കും. തൃശ്ശൂർ കളക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വെടിക്കെട്ടിന് അനുമതി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം വരിക.








