ഭീകരതയുടെ പ്രഭവകേന്ദ്രമായ പാകിസ്താന് സിന്ധു നദീജല കരാറിലൂടെ (IWT) ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ റദ്ദാക്കിയ ഇന്ത്യയുടെ ശക്തമായ നിലപാടിനെതിരെ രാജ്യാന്തര തലത്തിൽ പാകിസ്താൻനടത്തുന്ന കുപ്രചരണങ്ങൾ പൊളിയുന്നു. 2025-ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, “രക്തവും ജലവും ഒരേസമയം ഒഴുകില്ല” എന്ന കർക്കശ നിലപാടിലുറച്ച് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചിരുന്നു. ഇതോടെ കടുത്ത ജലക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ് പാകിസ്താൻ.
പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളെ മതം ചോദിച്ചു മനസ്സിലാക്കി വെടിവെച്ചു കൊന്ന പാക് ഭീകരതയ്ക്ക് ഇന്ത്യ നൽകിയ ഏറ്റവും വലിയ നയതന്ത്ര പ്രഹരമായിരുന്നു ജലം തടയൽ. എന്നാൽ, തങ്ങൾ സമാധാനവാദികളാണെന്ന് വരുത്തിത്തീർക്കാൻ ഇറാൻ-അമേരിക്ക ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നപാകിസ്താൻ, ഈ മറവിൽ ഇന്ത്യയെക്കൊണ്ട് കരാർ പുനഃസ്ഥാപിക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്. ബ്രിട്ടീഷ് തിങ്ക് ടാങ്കായ ചാതം ഹൗസ് (Chatham House) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പാകിസ്താൻ്റെ ഈ അജണ്ടയ്ക്ക് കുടപിടിക്കുന്ന രീതിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ഭീകരവാദം എന്ന വാക്ക് പോലും ഉപയോഗിക്കാതെ പഹൽഗാം ആക്രമണത്തെ വെറുമൊരു ‘സായുധ പോരാട്ടം’ എന്ന് വിശേഷിപ്പിച്ച ചാതം ഹൗസിന്റെ നിലപാട് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണെന്ന് മുൻ വിദേശകാര്യ സെക്രട്ടറി കൻവാൾ സിബൽ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി.
പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് ഇന്ത്യ ‘ജലത്തെ ആയുധമാക്കുന്നു’ എന്ന തരത്തിലുള്ള വാർത്തകൾ പാക് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇതിനെത്തുടർന്ന് കർഷകരുടെ ദുരിതം വിവരിക്കുന്ന വൈകാരികമായ വാർത്തകൾ സൃഷ്ടിച്ച് രാജ്യാന്തര സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാനാണ് ഇസ്ലാമാബാദിന്റെ ശ്രമം. എന്നാൽ, ഇന്ത്യ നൽകുന്ന 80 ശതമാനം ജലം ഉപയോഗിച്ച് ഇന്ത്യയെ തന്നെ പിന്നിൽ നിന്ന് കുത്തുന്ന പാകിസ്താൻ്റെ നയം ഇനി അനുവദിക്കില്ലെന്ന് ഭാരതം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിവർഷം 10 ബില്യൺ ഡോളറിലധികം മൂല്യമുള്ള ആനുകൂല്യങ്ങളാണ് ഈ കരാറിലൂടെ പാകിസ്കാന് ലഭിച്ചുകൊണ്ടിരുന്നത്.
ഭീകരത കയറ്റുമതി ചെയ്യുന്ന രാജ്യത്തിന് ഇന്ത്യയുടെ ഔദാര്യം ആവശ്യമില്ലെന്ന നിലപാടിൽ മോദി സർക്കാർ ഉറച്ചുനിൽക്കുകയാണ്. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് വ്യക്തമാക്കിയത് പോലെ, കരാറിനെക്കുറിച്ച് സംസാരിക്കുന്നതിന് മുൻപ് മനുഷ്യജീവന്റെ വില മനസ്സിലാക്കാൻ പാകിസ്താൻ തയ്യാറാകണം. സിന്ധു നദീതടത്തിലെ ജലം പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അണക്കെട്ടുകളുടെ നിർമ്മാണം ഇന്ത്യ വേഗത്തിലാക്കിയിട്ടുണ്ട്. ഭീകരതയുടെ വേരറുക്കാതെ പാകിസ്താന് ഒരു തുള്ളി വെള്ളം പോലും നൽകില്ലെന്ന ഇന്ത്യയുടെ ദേശീയവാദി നിലപാട് ആഗോളതലത്തിൽ ഭാരതത്തിന്റെ ആത്മവിശ്വാസം വിളിച്ചോതുന്നതാണ്. പാശ്ചാത്യ ശക്തികൾ എത്രതന്നെ സമ്മർദ്ദം ചെലുത്തിയാലും സ്വന്തം പൗരന്മാരുടെ രക്തത്തിന് മുകളിലൂടെ ഒരു ഒത്തുതീർപ്പിനും ഭാരതം തയ്യാറല്ല.








