ഭാരതത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. 2025 ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആ ക്രൂരമായ വെടിവെപ്പിൽ 26 നിരപരാധികളാണ് കൊല്ലപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം സാധാരണക്കാർക്ക് നേരെ നടന്ന ഏറ്റവും വലിയ അക്രമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തിന്റെ വാർഷികത്തിൽ, ഭീകരരെ തേടി ഇന്ത്യ നടത്തിയ 93 ദിവസത്തെ പോരാട്ടത്തിന്റെയും വധശിക്ഷയുടെയും വീരഗാഥകൾ വീണ്ടും ചർച്ചയാവുകയാണ്.
ടൂറിസ്റ്റുകളുടെ വേഷത്തിലെത്തിയ മൂന്ന് പാക് ഭീകരർ മലനിരകളിൽ നിന്ന് താഴേക്ക് ഇരച്ചുകയറി വിനോദസഞ്ചാരികളെ മതം ചോദിച്ചു മനസ്സിലാക്കിയ ശേഷമാണ് വെടിയുതിർത്തത്. അമുസ്‌ലിംകളെയും ഹിന്ദുസ്ഥാനികളെയും മാത്രം കൊലപ്പെടുത്താൻ പാകിസ്താനിലെ ഹാന്റലർമാരിൽ നിന്ന് ഇവർക്ക് കൃത്യമായ നിർദ്ദേശം ലഭിച്ചിരുന്നു. സംഭവസമയത്ത് അവധിയിലായിരുന്ന കേണൽ പ്രശാന്ത് ഭട്ട് എന്ന സൈനികൻ കാണിച്ച ധീരതയാണ് കൂടുതൽ പേർ കൊല്ലപ്പെടുന്നത് ഒഴിവാക്കിയത്. ഫെൻസിംഗിലെ വിടവിലൂടെ ടൂറിസ്റ്റുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ അദ്ദേഹം തന്റെ ജീവൻ പണയപ്പെടുത്തിയും മുന്നിട്ടിറങ്ങി.
ആക്രമണത്തിന് പിന്നാലെ ഭാരതം ആരംഭിച്ച ‘ഓപ്പറേഷൻ മഹാദേവ്’ (Op Mahadev) എന്ന ദൗത്യം ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വേട്ടയാടലുകളിൽ ഒന്നായിരുന്നു. സുലൈമാൻ ഷാ, ഹംസ അഫ്ഗാനി, ജിബ്രാൻ ഭായ് എന്നീ മൂന്ന് പാക് ഭീകരരെ ലക്ഷ്യമിട്ട് 250 കിലോമീറ്ററിലധികം ദൂരമാണ് സൈന്യം തിരച്ചിൽ നടത്തിയത്. ഡ്രോണുകളും തെർമൽ ഇമേജിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് 93 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ദച്ചിഗാം വനമേഖലയിൽ വെച്ച് പാരാ സ്പെഷ്യൽ ഫോഴ്സ് ഈ ഭീകരരെ വളയുകയായിരുന്നു. വനത്തിനുള്ളിലെ കടുത്ത പോരാട്ടത്തിനൊടുവിൽ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.
കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് പിടിച്ചെടുത്ത എം4 റൈഫിളുകളും എകെ സീരീസ് തോക്കുകളും പഹൽഗാം ആക്രമണത്തിൽ ഉപയോഗിച്ചതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇവരുടെ പക്കൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് പാകിസ്താനിലെ സുരക്ഷാ ഏജൻസികളുമായുള്ള ഇവരുടെ ബന്ധം വ്യക്തമാക്കുന്ന നിർണ്ണായക രേഖകളും ലഭിച്ചു. ആർമി, സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ് എന്നിവയുടെ സംയുക്ത നീക്കത്തിലൂടെ നടത്തിയ ഈ ഓപ്പറേഷൻ, ഭാരതീയരുടെ രക്തം ചിന്തുന്നവർക്ക് രക്ഷയില്ലെന്ന കർശനമായ സന്ദേശമാണ് നൽകിയത്. പഹൽഗാം വീണ്ടും ടൂറിസത്തിന്റെ പാതയിലേക്ക് മടങ്ങുമ്പോഴും, ബൈസരൻ താഴ്‌വരയിലെ ആ രക്തസാക്ഷികളുടെ ഓർമ്മകൾ രാജ്യത്തിന് ഇന്നും ഒരു വിങ്ങലാണ്.










