ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം നടന്നത്. ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് ഗൺബോട്ട് ആണ് ചരക്കുകപ്പലിനെ ലക്ഷ്യമാക്കി വെടിയുതിർത്തത്.
ബ്രിട്ടീഷ് സൈനിക വിഭാഗത്തിന് കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് നൽകുന്ന വിവരങ്ങൾ പ്രകാരം, കപ്പലിന് യാതൊരുവിധ മുൻകൂർ മുന്നറിയിപ്പും നൽകാതെയായിരുന്നു ആക്രമണം. കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒമാൻ കടലിൽ വെച്ച് ഇറാനിയൻ കപ്പലായ ‘തൗസ്ക’ കഴിഞ്ഞ ദിവസം അമേരിക്ക പിടിച്ചെടുത്തിരുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ് പുതിയ കപ്പൽ വേട്ടയെന്ന് ഇറാൻ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിഡിൽ ഈസ്റ്റിൽ യുദ്ധം അവസാനിക്കണമെങ്കിൽ ഉപരോധങ്ങൾ പൂർണ്ണമായും മാറ്റണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ.
രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ് ചൊവ്വാഴ്ച വൈകിട്ട് ഡൊണാൾഡ് ട്രംപ് അത് അനിശ്ചിതകാലത്തേക്ക് നീട്ടിയത്. അതേസമയം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന രണ്ടാം ഘട്ട ചർച്ചകൾ ഇറാൻ്റെ നിസ്സഹകരണം മൂലം തടസ്സപ്പെട്ടിരിക്കുകയാണ്.








