ന്യൂഡൽഹി : ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെയും ചൈനയുടെയും തലസ്ഥാന നഗരങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. 2020-ലെ ഗാൽവൻ സംഘർഷത്തിനും കോവിഡ് മഹാമാരിക്കും ശേഷം നിർത്തിവെച്ചിരുന്ന സർവീസുകളാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയർ ചൈന ആണ് ഈ നിർണ്ണായക സർവീസിന് തുടക്കമിട്ടത്.
ബീജിംഗ് ക്യാപിറ്റൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തും. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആയിരിക്കും നിലവിൽ വിമാന സർവീസ് ഉണ്ടായിരിക്കുക. എയർബസ് A330 സീരീസ് വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. ബീജിങ്ങിൽ നിന്ന് ഡൽഹിയിലേക്ക് ഏകദേശം 5 മണിക്കൂർ 35 മിനിറ്റ് സമയം കൊണ്ട് നേരിട്ട് എത്തിച്ചേരാൻ കഴിയുന്നതാണ്. ഈ മാസം തന്നെ ചൈനീസ് വിമാനക്കമ്പനികൾ ഇന്ത്യയിലേക്ക് പുനരാരംഭിക്കുന്ന രണ്ടാമത്തെ പ്രധാന റൂട്ടാണിത്.
ഏപ്രിൽ 18-ന് ചൈന ഈസ്റ്റേൺ എയർലൈൻസ് കുൻമിംഗിനും കൊൽക്കത്തയ്ക്കും ഇടയിലുള്ള സർവീസ് പുനരാരംഭിച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയും ചൈനീസ് നഗരങ്ങളായ ഷാങ്ഹായ്, ഗ്വാങ്‌ഷൂ എന്നിവിടങ്ങളിലേക്ക് കൊൽക്കത്തയിൽ നിന്നും ഡൽഹിയിൽ നിന്നും സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാതിരുന്ന സമയത്ത് യാത്രക്കാർ ഹോങ്കോംഗ് വഴിയോ സിംഗപ്പൂർ വഴിയോ ചുറ്റിക്കറങ്ങിയാണ് യാത്ര ചെയ്തിരുന്നത്. പുതിയ നീക്കം ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസമാകും.









