2011-ലെ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് രോഹിത് ശർമ്മയെ ഒഴിവാക്കിയതിൽ ഇന്നും ദുഖമുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും അന്നത്തെ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ‘ദ വീക്ക്’ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അന്ന് എടുത്ത കടുത്ത തീരുമാനത്തെക്കുറിച്ച് മനസ്സ് തുറന്നത്.
രോഹിത്തിന് ടീമിൽ ഇടം ലഭിക്കാതെ പോയതിന് പിന്നിലെ പ്രധാന കാരണങ്ങൾ ശ്രീകാന്ത് വിശദീകരിക്കുന്നു. 1983-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെപ്പോലെ, ബാറ്റിംഗും ബൗളിംഗും ഒരുപോലെ ചെയ്യാൻ കഴിയുന്ന ‘ഹാഫ് ഓൾറൗണ്ടർമാരെ’ ആണ് 2011-ലും സെലക്ടർമാർ തിരഞ്ഞെടുത്തത്. യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, വീരേന്ദർ സെവാഗ്, സച്ചിൻ തെൻഡുൽക്കർ, യൂസഫ് പഠാൻ എന്നിവരെല്ലാം പാർട്ട് ടൈം ബൗളർമാരായിരുന്നു. പന്തെറിയാൻ കഴിയുന്ന ബാക്കപ്പ് താരങ്ങൾക്ക് മുൻഗണന നൽകിയപ്പോൾ സ്പെഷ്യലിസ്റ്റ് ബാറ്ററായ രോഹിത്തിന് സ്ഥാനം നഷ്ടമായി.
ബാറ്റിംഗിന് ആഴം കൂട്ടാൻ ഇത്തരം താരങ്ങളെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു. ഈ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ടൂർണമെന്റിലെ താരം ആയി മാറിയ യുവരാജ് സിംഗിന്റെ പ്രകടനം എന്നും അദ്ദേഹം പറഞ്ഞു. 2011 ലോകകപ്പ് നടക്കുമ്പോൾ രോഹിത് ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് 57 മത്സരങ്ങളിൽ നിന്ന് 1200-ലധികം റൺസ് രോഹിത് നേടിയിരുന്നു. എന്നാൽ അന്നത്തെ ‘ഓൾറൗണ്ടർ’ തന്ത്രത്തിന് മുന്നിൽ ആ പ്രതിഭയ്ക്ക് വഴിമാറിക്കൊടുക്കേണ്ടി വന്നു. “പാവം കുട്ടിക്ക് അന്ന് സ്ഥാനം കണ്ടെത്താനായില്ല, അവൻ ആ ലോകകപ്പിൽ കളിക്കാൻ അർഹനായിരുന്നു,” ശ്രീകാന്ത് വേദനയോടെ ഓർക്കുന്നു.












