ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അമിത ജോലിഭാരം നൽകുന്ന ബിസിസിഐയുടെ തിരക്കേറിയ ഷെഡ്യൂളിനെതിരെ ലളിത് മോദി രംഗത്ത്. മെയ് 31-ന് നടക്കുന്ന ഐപിഎൽ ഫൈനലിന് തൊട്ടുപിന്നാലെ, ജൂൺ 6-ന് അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം നിശ്ചയിച്ചതാണ് വിവാദത്തിന് കാരണമായത്. കളിക്കാരെ കന്നുകാലികളെപ്പോലെ പണിയെടുപ്പിക്കുന്നത് നിർത്തണമെന്നും മോദി എക്സിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ നിലവിലെ ഷെഡ്യൂളിൽ അതൃപ്തനാണെന്ന വാർത്തകളോടായിരുന്നു മോദിയുടെ പ്രതികരണം. ഐപിഎൽ ഫൈനൽ കളിക്കുന്ന പ്രമുഖ താരങ്ങൾക്ക് ടെസ്റ്റ് മത്സരത്തിന് മുൻപ് വിശ്രമിക്കാനോ പരിശീലിക്കാനോ സമയം ലഭിക്കില്ല. ഇത് ടീം സെലക്ഷനെപ്പോലും ബാധിക്കുമെന്നും ആഭ്യന്തര ക്രിക്കറ്റിലെ റിസർവ് താരങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
റെഡ് ബോൾ ക്രിക്കറ്റിന് മുൻപ് കുറഞ്ഞത് രണ്ടാഴ്ചത്തെ തയ്യാറെടുപ്പ് വേണമെന്ന് ടെസ്റ്റ് നായകൻ ശുഭ്‌മൻ ഗില്ലും നേരത്തെ ആവശ്യപ്പെട്ടിരുന്നു. “ബിസിസിഐ കളിക്കാരെ കൊല്ലുകയാണ്. ഈ ക്രൂരമായ ഷെഡ്യൂളിംഗ് നിർത്തൂ. അവർക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാനും വിശ്രമിക്കാനും സമയം വേണം. ലോകം അസൂയപ്പെടുന്ന വരുമാനം ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതുകൊണ്ട് പണത്തെക്കുറിച്ച് ബിസിസിഐയ്ക്ക് പേടിക്കേണ്ടതില്ല,” മോദി പറഞ്ഞു.
ബിസിസിഐയിൽ ഒരു പ്രൊഫഷണൽ സിഇഒ വേണമെന്നും കളിക്കാരുടെ വികസനത്തിന് മുൻഗണന നൽകുന്ന ഹൃദയവും ആത്മാവുമുള്ള സംഘടനയായി ഇത് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിനും ആരാധകർക്ക് ലോകോത്തര അനുഭവം നൽകുന്നതിനും പകരം കളിക്കാരെ പീഡിപ്പിക്കുകയാണ് ബോർഡ് ചെയ്യുന്നതെന്നും മോദി കുറ്റപ്പെടുത്തി.












