പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന് സംഭവിച്ച വീഴ്ചകൾ പരസ്യമായി സമ്മതിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ബംഗാളിൽ പാർട്ടിക്ക് പറ്റിയ തെറ്റുകളിൽ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും ജനങ്ങൾ മാപ്പ് നൽകുന്ന നിമിഷം ഇടതുപക്ഷം വൻ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബംഗാളിൽ അധികാരം പിടിക്കുമെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നില്ലെന്നും മറിച്ച് നിയമസഭയിൽ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതിനാണ് നിലവിൽ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷിക മേഖലയിൽ കൈവരിച്ച വലിയ മുന്നേറ്റം വ്യവസായ മേഖലയിൽ ആവർത്തിക്കാൻ കഴിഞ്ഞില്ലെന്നതാണ് ബംഗാളിലെ പ്രധാന വീഴ്ചയായി ബേബി ചൂണ്ടിക്കാട്ടിയത്. വ്യവസായ വൽക്കരണത്തിനായി ഭൂമി ഏറ്റെടുക്കാൻ നടത്തിയ നീക്കങ്ങൾ ചെയ്യേണ്ട രീതിയിലായിരുന്നില്ലെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. സിംഗൂരിലെയും നന്ദിഗ്രാമിലെയും ഉൾപ്പെടെയുള്ള സംഭവവികാസങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ബേബിയുടെ ഈ കുറ്റസമ്മതം. എന്നാൽ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർട്ടി ഇപ്പോൾ സജീവമാണെന്നും ഇടതുപക്ഷ പാർട്ടികളുടെ ഐക്യം ഇത്തവണ ഏറെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ രൂക്ഷമായ വിമർശനവും എം.എ ബേബി ഉയർത്തി. ബിജെപിക്ക് ബദലല്ല തൃണമൂൽ കോൺഗ്രസ്. ബംഗാളിൽ ബിജെപിയെ വളർത്തിയത് മമത ബാനർജിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഴയ നേതാക്കളെ സൃഷ്ടിച്ചത് ഒരു കാലഘട്ടമായിരുന്നു. എന്നാൽ ഇപ്പോൾ ബംഗാളിൽ പാർട്ടിക്ക് ശക്തമായ പുതിയ നേതൃത്വം വളർന്നുവന്നിട്ടുണ്ട്. ആ യുവനേതൃത്വത്തിന് പ്രത്യേക ശ്രദ്ധയാണ് പാർട്ടി നൽകുന്നതെന്നും അദ്ദേഹം കൊൽക്കത്തയിൽ പറഞ്ഞു.









