വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ സോഷ്യൽ മീഡിയ പോസ്റ്റും പിന്നാലെ ഇന്ത്യയെ പ്രശംസിച്ചുള്ള വിശദീകരണവും അന്താരാഷ്ട്ര തലത്തിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ (Hellholes) എന്ന് വിശേഷിപ്പിക്കുന്ന ഒരു പോസ്റ്റ് പങ്കുവെച്ചത് വിവാദമായതോടെ ആണ് ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്ന് പറഞ്ഞുകൊണ്ട് പുതിയ ഒരു പോസ്റ്റുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. യുഎസിലെ ജന്മനാവകാശ പൗരത്വത്തെ (Birthright Citizenship) വിമർശിച്ചുകൊണ്ട് മൈക്കൽ സാവേജ് എന്ന രാഷ്ട്രീയ നിരീക്ഷകൻ പങ്കുവെച്ച ഒരു പോസ്റ്റ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ റീപോസ്റ്റ് ചെയ്തതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇന്ത്യയെയും ചൈനയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് ഈ പോസ്റ്റിൽ ഉണ്ടായിരുന്നത്.
സംഭവം വിവാദമായതോടെ ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് പുതിയ പ്രസ്താവന നടത്തി. യുഎസ് എംബസി വക്താവ് വഴിയാണ് ട്രംപ് വിശദീകരണവുമായി രംഗത്തെത്തിയത്. “ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉറ്റ സുഹൃത്താണെന്നുമാണ്” ട്രംപ് വ്യക്തമാക്കിയത്. തന്റെ റീപോസ്റ്റ് കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള ചർച്ചയുടെ ഭാഗമാണെന്നും അല്ലാതെ ഇന്ത്യയെ അധിക്ഷേപിക്കാനല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, ഈ വിഷയത്തിൽ വളരെ കരുതലോടെയുള്ള പ്രതികരണമാണ് ഇന്ത്യ നൽകിയത്. ”ഞങ്ങൾ ചില റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്. ആ വിഷയത്തിൽ തൽക്കാലം അത്രയേ പറയാനുള്ളൂ, ” എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞത്.
ട്രംപിന്റെ പരാമർശത്തിൽ കൂടുതൽ പരസ്യമായ ഏറ്റുമുട്ടലിന് നിൽക്കാതെ നയതന്ത്രപരമായ മൗനമാണ് ഇന്ത്യ സ്വീകരിച്ചത്. എന്നാൽ പ്രതിപക്ഷമായ കോൺഗ്രസ് ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയും കേന്ദ്ര സർക്കാർ കൂടുതൽ കർക്കശമായ മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.









