ചെന്നൈ സൂപ്പർ കിംഗ്‌സിനോടേറ്റ 103 റൺസിന്റെ കനത്ത തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ പോരായ്മകൾ എണ്ണിപ്പറഞ്ഞ് കോച്ച് മാഹേല ജയവർധനെ. ഐപിഎൽ 2026 സീസണിന്റെ ആദ്യ പകുതിയിൽ മുംബൈയുടെ പ്രകടനം ഒട്ടും നിലവാരമുള്ളതായിരുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് വെറും നാല് പോയിന്റ് മാത്രമുള്ള ടീമിന് ഇനി പ്ലേ ഓഫ് കടമ്പ ഏറെ ദുഷ്കരമാണ്.
മുംബൈയുടെ ബൗളിംഗ് നിരയെക്കുറിച്ചാണ് മാഹേല ഏറ്റവും കൂടുതൽ ആശങ്ക പ്രകടിപ്പിച്ചത്. “ഈ സീസണിൽ 18 റൺസിനു മുകളിൽ വഴങ്ങുന്ന ‘ബിഗ് ഓവറുകൾ’ ഏറ്റവും കൂടുതൽ എറിഞ്ഞത് മുംബൈ ബൗളർമാരാണ്. ഒരു ഓവറിൽ 20-ലധികം റൺസ് വഴങ്ങുന്നത് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നു. അഹമ്മദാബാദിലെ മത്സരത്തിൽ താളം കണ്ടെത്തിയെന്ന് കരുതിയെങ്കിലും വാംഖഡെയിൽ അത് പൂർണ്ണമായും നഷ്ടമായി. ബാറ്റിംഗിലും ബൗളിംഗിലും പവർപ്ലേകൾ കൈവിട്ടുപോയതാണ് തിരിച്ചടിയായത്.” അദ്ദേഹം പറഞ്ഞു,
നായകൻ ഹാർദിക് പാണ്ഡ്യയുടെ മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം തന്ത്രപരമായി ഒഴിഞ്ഞുമാറി. ” ഹാർദിക്കിന്റെ പ്രകടനം മാത്രം ഒരു ആശങ്കയായി ഞാൻ കാണുന്നില്ല. ടീം എന്ന നിലയിലാണ് ഞങ്ങൾ പരാജയപ്പെടുന്നത്. ഒരാളെ മാത്രം കുറ്റം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” മഹേള പറഞ്ഞു. ക്യാപ്റ്റൻസി ഹാർദിക്കിനെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ടീം ഒത്തൊരുമയോടെ കളിക്കാത്തതാണ് പ്രധാന പ്രശ്നമെന്നും ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരത കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം മറുപടി നൽകി.
മുംബൈ ഇന്ത്യൻസിന് ഇനി അഞ്ച് ദിവസത്തെ വിശ്രമമുണ്ട്. ഈ സമയം കൊണ്ട് ടീമിന്റെ പോരായ്മകൾ പരിഹരിക്കാനും പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനുമുള്ള പ്ലാനുകൾ തയ്യാറാക്കുമെന്നും മാഹേല കൂട്ടിചേർത്തു. ഏപ്രിൽ 29-ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.












