മുംബൈ ഇന്ത്യൻസിനെതിരെ വാംഖഡെയിൽ സഞ്ജു സാംസൺ നടത്തിയ സെഞ്ച്വറി പ്രകടനം കേവലം തല്ലിക്കതക്കൽ മാത്രമല്ലായിരുന്നുവെന്നും അത് കൃത്യമായ കണക്കുകൂട്ടലുകളുടെ ഫലമായിരുന്നുവെന്നും വെളിപ്പെടുത്തി സഹതാരം അക്കീൽ ഹുസൈൻ. സഞ്ജു ക്രീസിലുണ്ടായിരുന്നത് കൊണ്ടാണ് ചെന്നൈയ്ക്ക് സുരക്ഷിതമായ സ്കോറിൽ എത്താൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മത്സരത്തിനിടയിൽ സഞ്ജു പതുക്കെയാണ് ബാറ്റ് ചെയ്യുന്നതെന്ന് പലർക്കും തോന്നിയേക്കാം, എന്നാൽ അത് വലിയൊരു ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പായിരുന്നുവെന്ന് അക്കീൽ പറയുന്നു. “മധ്യ ഓവറുകളിൽ സഞ്ജു വേഗത കുറച്ചു എന്ന് തോന്നിയേക്കാം, എന്നാൽ ഒരു സെറ്റ് ബാറ്റർ അവസാനം വരെ നിന്നാൽ സ്കോർ ഉയർത്താമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോൾ അദ്ദേഹം അവിടെ ഉറച്ചുനിന്നത് നിർണ്ണായകമായി. അല്ലെങ്കിൽ ഞങ്ങൾ 160-ൽ ഒതുങ്ങുമായിരുന്നു,” അക്കീൽ വ്യക്തമാക്കി.
മുംബൈയ്ക്ക് അഞ്ച് പ്രധാന ബൗളർമാർ മാത്രമാണുള്ളതെന്ന് സഞ്ജുവിന് അറിയാമായിരുന്നു. മത്സരത്തിലേക്ക് വൈകി എത്തിയ ബൗളറെ ലക്ഷ്യം വെച്ച സഞ്ജുവിന്റെ കണക്കുകൂട്ടൽ കൃത്യമായിരുന്നുവെന്നും അക്കീൽ കൂട്ടിച്ചേർത്തു. അവസാന ഓവറിന് മുൻപ് സഞ്ജുവും അക്കീലും തമ്മിൽ നടത്തിയ സംഭാഷണത്തെക്കുറിച്ച് സഞ്ജു തന്നെ വെളിപ്പെടുത്തി: “അവസാന ഓവറിലെ ആറ് പന്തും എനിക്ക് തന്നെ നേരിടണമെന്ന് ഞാൻ അക്കീലിനോട് പറഞ്ഞു. പരമാവധി റൺസ് നേടുകയായിരുന്നു ലക്ഷ്യം. അക്കീൽ അത് സന്തോഷത്തോടെ സമ്മതിച്ചു. വാംഖഡെയിൽ സെഞ്ച്വറി നേടുക എന്നത് പ്രത്യേക അനുഭവം തന്നെയാണ്.” -സഞ്ജു സാംസൺ പറഞ്ഞു.












