ഐപിഎൽ 2026 സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈ സൂപ്പർ കിംഗ്‌സ് അവസാന നാല് മത്സരങ്ങളിൽ മൂന്നിലും ജയിച്ച് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എന്നാൽ ഈ വിജയങ്ങളെല്ലാം സഞ്ജു സാംസൺ എന്ന ഒറ്റബാറ്ററുടെ മികവിലാണെന്നും മറ്റുള്ളവർ പരാജയമാണെന്നും വിരേന്ദർ സെവാഗ് വിലയിരുത്തി. സഞ്ജു പെട്ടെന്ന് പുറത്താകുന്ന ദിവസം ചെന്നൈയുടെ ബാറ്റിംഗ് തകർന്നടിയുമെന്നതാണ് നിലവിലെ വസ്തുത.
ബാറ്റിംഗ് യൂണിറ്റിലെ പാളിച്ചകളാണ് ചെന്നൈ നേരിടുന്ന പ്രധാന വെല്ലുവിളി എന്ന് സെവാഗ് ക്രിക്ബസിനോട് പറഞ്ഞു. ടി20 ലോകകപ്പിലെ മിന്നും ഫോം തുടരുന്ന സഞ്ജു ഈ സീസണിൽ ഇതിനോടകം രണ്ട് സെഞ്ച്വറികൾ നേടിക്കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരെ 115* റൺസും മുംബൈയ്ക്കെതിരെ 101* റൺസും നേടിയ സഞ്ജുവാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. സീസൺ പകുതിയോടടുക്കുമ്പോഴും ഒരു മത്സരത്തിൽ പോലും 30 റൺസ് കടക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്നത് വലിയ തിരിച്ചടിയാണ്.
മൂന്നാം നമ്പറിൽ മികച്ച പ്രകടനം നടത്തിയിരുന്ന 18-കാരൻ ആയുഷ് പരിക്കേറ്റ് പുറത്തായത് ചെന്നൈയുടെ മധ്യനിരയെ ദുർബലപ്പെടുത്തിയിട്ടുണ്ട്. സെവാഗ് പറഞ്ഞത് ഇങ്ങനെ: “നമ്മൾ ഇപ്പോൾ ചെന്നൈയെ പുകഴ്ത്തുന്നുണ്ടാകാം, പക്ഷേ ഒരു ബാറ്റർ മാത്രമാണ് അവിടെ റൺസ് കണ്ടെത്തുന്നത്. സഞ്ജു പരാജയപ്പെട്ടാൽ ചെന്നൈയുടെ കഥ പഴയതുപോലെയാകും. ഒരാളെ മാത്രം ആശ്രയിച്ച് ഒരു ടീമിന് മുന്നോട്ട് പോകാനാവില്ല. ശിവം ദുബെ, ഋതുരാജ്, ബ്രെവിസ് എന്നിവർ ഫോമിലേക്ക് വന്ന് സഞ്ജുവിന് പിന്തുണ നൽകേണ്ടതുണ്ട്.”
സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെ സെവാഗ് പ്രശംസിക്കാനും മറന്നില്ല. “ഒന്നെങ്കിൽ 10 റൺസിനുള്ളിൽ പുറത്താകും, അല്ലെങ്കിൽ വലിയ സ്കോർ നേടും. ലഭിക്കുന്ന തുടക്കം വലിയ സ്കോറുകളാക്കി മാറ്റാൻ സഞ്ജുവിന് കഴിയുന്നുണ്ട്. വിക്കറ്റുകൾ വീഴുമ്പോഴും സമ്മർദ്ദമില്ലാതെ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നു,” സെവാഗ് കൂട്ടിചേർത്തു.












