ഐപിഎല്ലിൽ സാധാരണയായി എല്ലാ ടീമുകളും അവസാന ഓവറുകളിൽ സ്കോർ ഉയർത്താൻ ശ്രമിക്കുമ്പോൾ ഗുജറാത്ത് ടൈറ്റൻസ് മാത്രം ‘റിവേഴ്സ് ഗിയറിലാണ്’ പോകുന്നതെന്ന് ആകാശ് ചോപ്ര പരിഹസിച്ചു. ബെംഗളൂരുവിനെതിരെ ജയിക്കാവുന്ന സ്കോർ കൈവിട്ട ഗുജറാത്തിന്റെ ബാറ്റിംഗ് ശൈലി ടീമിന് ആത്മപരിശോധനയ്ക്ക് സമയമായെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
“എല്ലാ ടീമുകളും പവർപ്ലേയ്ക്ക് ശേഷം വേഗത കൂട്ടുമ്പോൾ ഗുജറാത്ത് വേഗത കുറയ്ക്കുകയാണ് ചെയ്യുന്നത്. 17 മുതൽ 19 വരെയുള്ള ഓവറുകളിൽ വെറും 17 റൺസ് മാത്രമാണ് അവർ എടുത്തത്. കയ്യിൽ വിക്കറ്റുകൾ ഉണ്ടായിട്ടും ഒരു ബൗണ്ടറി പോലും നേടാൻ ആകാത്തത് അംഗീകരിക്കാനാവില്ല.”
“16 ഓവർ കഴിഞ്ഞപ്പോൾ 170/2 എന്ന നിലയിലായിരുന്ന ഗുജറാത്ത് 235 റൺസ് എങ്കിലും നേടണമായിരുന്നു. എന്നാൽ അവർ 205-ൽ ഒതുങ്ങി. 18-ാം ഓവറിൽ 18 റൺസ് കിട്ടിയതുകൊണ്ടാണ് ആ സ്കോറിലെങ്കിലും എത്തിയത്. ഷാരൂഖ് ഖാൻ, രാഹുൽ തെവാതിയ എന്നിവരെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഗുജറാത്ത് പുനർചിന്തിക്കണം. വാഷിംഗ്ടൺ സുന്ദറിന് റൺറേറ്റ് ഉയർത്താൻ കഴിയാത്തതും വലിയപ്രശ്നമാണ്.” അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ 58 പന്തിൽ 100 റൺസ് നേടിയ സായ് സുദർശനെ ആകാശ് ചോപ്ര വാനോളം പ്രശംസിച്ചു. “2024, 2025, ഇപ്പോൾ 2026-ലും സായ് സെഞ്ച്വറി നേടിയിരിക്കുന്നു. അത്യന്തം മനോഹരമായ ബാറ്റിംഗാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. എന്നാൽ ഒരാൾ മാത്രം കളിച്ചാൽ പോരല്ലോ, ഗുജറാത്തിന് പ്രശ്നങ്ങൾ വലുതാണ്.” ചോപ്ര പറഞ്ഞു നിർത്തി.











