കൊൽക്കത്ത : ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 2026 ഏപ്രിൽ 23-ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് ജനവിധി രേഖപ്പെടുത്തിയത്. കേന്ദ്രസേനയുടെയും മൈക്രോ ഒബ്സർവർമാരുടെയും ശക്തമായ സാന്നിധ്യം ബംഗാൾ ഇതുവരെ കാണാത്ത വിധത്തിലുള്ള സുരക്ഷിതമായ വോട്ടെടുപ്പാണ് നടന്നത് എന്നും കമ്മീഷൻ വ്യക്തമാക്കി.
വോട്ടെടുപ്പ് ദിവസം വിവിധ ഇടങ്ങളിൽ നിന്ന് ചെറിയ രീതിയിലുള്ള സംഘർഷങ്ങളും പരാതികളും ഉയർന്നെങ്കിലും, വോട്ടെടുപ്പ് പ്രക്രിയയെ സാരമായി ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടുകൾ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്മീഷൻ അറിയിച്ചു. ഒബ്സർവർമാരുടെ റിപ്പോർട്ടുകളും ഫീൽഡ് റിപ്പോർട്ടുകളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് റീപോളിംഗ് വേണ്ടെന്ന അന്തിമ തീരുമാനത്തിൽ കമ്മീഷൻ എത്തിയത്. ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വോട്ടെടുപ്പ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ദക്ഷിണ ദിനാജ്‌പൂർ (94.98%), കൂച്ച് ബെഹാർ (94.75%), ബീർഭും (93.88%) എന്നീ ജില്ലകളിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. ഏകദേശം 3.6 കോടി വോട്ടർമാരാണ് ഒന്നാം ഘട്ടത്തിൽ വോട്ട് ചെയ്തത്.










