ഇസ്താംബൂൾ : ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാനിയുമായ സലിം ഡോല പിടിയിൽ. തുർക്കിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി-കമ്പനി’യുടെ ലഹരി ഇടപാടുകൾ നിയന്ത്രിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന സലിം ഡോലയെ പിടികൂടിയത് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് വലിയ നേട്ടമാണ്. ഇസ്താംബൂളിൽ വെച്ച് തുർക്കി സുരക്ഷാ ഏജൻസികളാണ് സലിം ഡോലയെ അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര ലഹരിക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ദാവൂദ് ഇബ്രാഹിമുമായുള്ള അടുത്ത ബന്ധം എന്നിവയുടെ പേരിൽ ഇന്ത്യൻ അന്വേഷണ ഏജൻസികളും ഇന്റർപോളും പുറത്തിറക്കിയിരുന്ന റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 2025 ജൂണിൽ ഇയാളുടെ മകൻ താഹിർ ഡോലയെ യുഎഇയിൽ വെച്ച് പിടികൂടി ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഇതിനുപിന്നാലെ ഇയാളുടെ അടുത്ത അനുയായിയായ സലിം മുഹമ്മദ് സൊഹൈൽ ഷെയ്ഖും ദുബായിൽ നിന്ന് അറസ്റ്റിലായി. കുടുംബാംഗങ്ങളും കൂട്ടാളികളും വലയിലായതോടെ സലിം ഡോല തുർക്കിയിലേക്ക് താമസം മാറുകയായിരുന്നു. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED), മുംബൈ പോലീസ് എന്നിവർ സലിം ഡോലയ്‌ക്കെതിരെ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ ഒരു ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണ മുംബൈയിലെ ഡോക്യാർഡ് റോഡ് സ്വദേശിയായ സലിം ഡോല, ദാവൂദ് ഇബ്രാഹിമിന്റെ മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ നട്ടെല്ലായിട്ടാണ് അറിയപ്പെടുന്നത്. ദാവൂദിന് വേണ്ടി പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയകളുമായി ഇയാൾ നേരിട്ട് ബന്ധം പുലർത്തിയിരുന്നു. ഇയാളുടെ അറസ്റ്റിലൂടെ ഡി-കമ്പനിയുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കാൻ സാധിക്കുമെന്നാണ് ഇന്ത്യൻ ഏജൻസികളുടെ പ്രതീക്ഷ. പ്രതിവർഷം ഏകദേശം 5000 കോടി രൂപയുടെ സിന്തറ്റിക് ഡ്രഗ്‌സ് കടത്തുന്ന വലിയൊരു അന്താരാഷ്ട്ര സിൻഡിക്കേറ്റിന്റെ തലവനാണ് സലിം ഡോലയെന്ന് മുംബൈ പോലീസ് കരുതുന്നു. നേരത്തെ ഇയാളുടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്ന് 256 കോടി രൂപയുടെ മയക്കുമരുന്ന് മുമ്പ് പിടിച്ചെടുത്തിരുന്നു.









