ടെഹ്റാൻ : ഇസ്രായേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഒരു വ്യക്തിയെ കൂടി വധശിക്ഷയ്ക്ക് വിധേയനാക്കി ഇറാൻ. മെഹ്ദി ഫരീദ് എന്നയാളെയാണ് ഏപ്രിൽ 22ന് പുലർച്ചെ തൂക്കിലേറ്റിയതായി ഇറാൻ അറിയിച്ചത്. ഇറാൻ ആണവോർജ്ജ ഏജൻസിയിലെ മുൻ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
ഇറാന്റെ നീതിന്യായ വിഭാഗത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘മിസാൻ’ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരു സിവിൽ ഡിഫൻസ് യൂണിറ്റിന്റെ തലവനായിരുന്നു മെഹ്ദി ഫരീദ്. ഈ പദവി ദുരുപയോഗം ചെയ്ത് സ്ഥാപനത്തിന്റെ ഘടന, സുരക്ഷാ ക്രമീകരണങ്ങൾ, ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവ മൊസാദ് ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നാണ് ആരോപണം. 2023-ലാണ് ഫരീദ് അറസ്റ്റിലായത്. ആദ്യം പത്ത് വർഷം തടവിനാണ് ശിക്ഷിച്ചതെങ്കിലും പിന്നീട് കേസ് പുനഃപരിശോധിക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ വിധിക്കുകയുമായിരുന്നു. ഇറാന്റെ സുപ്രീം കോടതി ഈ ശിക്ഷ ശരിവെച്ചതിനെ തുടർന്നാണ് നടപ്പിലാക്കിയത്
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രം സമാനമായ ആരോപണങ്ങൾ നേരിട്ട മൂന്ന് പേരെ കൂടി ഇറാൻ വധിച്ചിരുന്നു. അതേസമയം, ഇറാൻ രാഷ്ട്രീയ അടിച്ചമർത്തലിന്റെ ഭാഗമായി വധശിക്ഷയെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. പ്രതികൾക്ക് ന്യായമായ വിചാരണ ലഭിക്കുന്നില്ലെന്നും ഭീഷണിപ്പെടുത്തിയാണ് കുറ്റസമ്മതം നടത്തിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.









