ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺവേട്ട നടത്തി പഞ്ചാബ് കിങ്‌സ്ഡൽഹി ക്യാപ്പിറ്റൽസിനെ തകർത്തപ്പോൾ, ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം നായകൻ ശ്രേയസ് അയ്യരാണ്. വിരാട് കോഹ്‌ലിക്ക് ശേഷം ഐപിഎല്ലിലെ പുതിയ ‘ചേസ് മാസ്റ്റർ’ എന്ന വിശേഷണം ഇതിഹാസ താരം ഇർഫാൻ പത്താൻ അയ്യർക്ക് നൽകിക്കഴിഞ്ഞു.
ഡൽഹി ക്യാപ്പിറ്റൽസ് ഉയർത്തിയ 265 റൺസെന്ന കൂറ്റൻ ലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ മറികടന്ന് പഞ്ചാബ് കിങ്‌സ് ചരിത്രം കുറിച്ചു. കെ.എൽ. രാഹുൽ 152* റൺസുമായി റെക്കോർഡ് പ്രകടനം നടത്തിയിട്ടും, അയ്യരുടെ തകർപ്പൻ ബാറ്റിംഗിന് മുന്നിൽ ഡൽഹിക്ക് അടിയറവ് പറയേണ്ടി വന്നു. 36 പന്തിൽ നിന്ന് 3 ഫോറുകളും 7 സിക്സറുകളും സഹിതം പുറത്താകാതെ 71* റൺസാണ് അയ്യർ അടിച്ചുകൂട്ടിയത്. 197-ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്.
2024 മുതൽ ഇതുവരെ നടന്ന റൺ ചേസുകളിൽ 15 ഇന്നിംഗ്‌സുകളിൽ നിന്നായി 138.40 ശരാശരിയിൽ 692 റൺസ് അയ്യർ നേടിയിട്ടുണ്ട്. ഇതിൽ എട്ട് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഈ കാലയളവിൽ വിരാട് കോഹ്‌ലി (12 ഇന്നിംഗ്‌സുകളിൽ നിന്ന് 699 റൺസ്) മാത്രമാണ് അയ്യർക്ക് മുന്നിലുള്ളത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി, കെ.എൽ. രാഹുലിന്റെയും (152*) നിതീഷ് റാണയുടെയും (91) ബാറ്റിംഗ് കരുത്തിൽ 264/2 എന്ന വമ്പൻ സ്കോർ പടുത്തുയർത്തി. മറുപടിയിൽ ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും (43) പ്രഭ്‌സിമ്രാൻ സിംഗും (76) പവർപ്ലേയിൽ തന്നെ 116 റൺസ് അടിച്ചെടുത്ത് വിജയത്തിന് അടിത്തറയിട്ടു. പിന്നീട് വന്ന ശ്രേയസ് അയ്യർ, നേഹൽ വധേര (25), ശശാങ്ക് സിംഗ് (19*) എന്നിവരുമായി ചേർന്ന് 18.5 ഓവറിൽ ലക്ഷ്യം കണ്ടു. 2024-ൽ കൊൽക്കത്തക്കെതിരെ തങ്ങൾ തന്നെ കുറിച്ച 262 റൺസ് ചേസിംഗിന്റെ റെക്കോർഡ് ഇതോടെ പഞ്ചാബ് മറികടന്നു.
ഇർഫാൻ പത്താൻ ഇങ്ങനെ പറഞ്ഞു. “വിരാട് കോഹ്‌ലിക്ക് ശേഷം ആരെങ്കിലും ‘ചേസ് മാസ്റ്റർ’ പട്ടം അർഹിക്കുന്നുണ്ടെങ്കിൽ അത് ശ്രേയസ് അയ്യറാണ്. സമ്മർദ്ദഘട്ടങ്ങളിൽ ഇത്രയും ശാന്തനായി കളി ജയിപ്പിക്കുന്ന മറ്റൊരു താരമില്ല” അദ്ദേഹം എക്‌സിൽ (X) കുറിച്ചു.











