സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 15-കാരനായ വൈഭവ് സൂര്യവൻഷി തന്റെ രണ്ടാമത്തെ ഐപിഎൽ സെഞ്ച്വറി കുറിച്ചു. കേവലം 37 പന്തിൽ നിന്ന് 103 റൺസാണ് ഈ ഇടങ്കയ്യൻ താരം അടിച്ചുകൂട്ടിയത്. പന്ത് ബൗണ്ടറി കടത്തുന്നതിലെ വേഗതയും കരുത്തും കണ്ട ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ്, വൈഭവ് തന്റെ “പുതിയ പ്രിയപ്പെട്ട താരം” ആണെന്ന് മത്സരശേഷം വിശേഷിപ്പിച്ചു.
36 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച വൈഭവ്, ഒരു ഇന്ത്യൻ താരം ഐപിഎല്ലിൽ നേടുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി എന്ന റെക്കോർഡും സ്വന്തമാക്കി. 5 ഫോറുകളും 12 കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. ഓസ്‌ട്രേലിയൻ ലോകകപ്പ് ജേതാവായ നായകൻ പാറ്റ് കമ്മിൻസിന്റെ ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ചാണ് വൈഭവ് തന്റെ കരുത്ത് കാട്ടിയത്.
ഈ ഇന്നിംഗ്‌സോടെ റൺവേട്ടയിൽ വൈഭവ് സൂര്യവൻഷി മുൻനിരയിലെത്തിയെങ്കിലും ഇതേ മത്സരത്തിൽ 29 പന്തിൽ 57 റൺസെടുത്ത അഭിഷേക് ശർമ്മ വൈഭവിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളിൽ നിന്ന് അഭിഷേകിന് 380 റൺസും വൈഭവിന് 357 റൺസുമാണുള്ളത്. “അവൻ പന്തിനെ അടിക്കുന്നത് കാണാൻ തന്നെ വലിയ രസമാണ്. ബൗളർമാർ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞില്ലെങ്കിൽ അത് ഗാലറിയിൽ എത്തും. അവൻ തന്റെ കരിയറിന് മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്, അവന്റെ ആത്മവിശ്വാസം എന്നെ ആകർഷിച്ചു,” കമ്മിൻസ് മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 228 റൺസ് എന്ന കൂറ്റൻ ലക്ഷ്യം അഭിഷേക് ശർമ്മ (57), ഇഷാൻ കിഷൻ (74) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ സൺറൈസേഴ്‌സ് അഞ്ച് വിക്കറ്റിന് മറികടന്നു.










