ഐപിഎൽ 2026 സീസണിൽ പതറുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് പുത്തൻ തന്ത്രങ്ങൾ ഉപദേശിച്ച് വസീം ജാഫർ. നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രം കൈമുതലായുള്ള ലഖ്‌നൗ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ്. ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ റിഷഭ് പന്തിൽ നിന്ന് നായകസ്ഥാനം മാറ്റി ദക്ഷിണാഫ്രിക്കൻ താരം ഏയ്ഡൻ മാർക്രമിനെ ഏൽപ്പിക്കണമെന്നാണ് ജാഫറിന്റെ അഭിപ്രായം.
ക്യാപ്റ്റൻ എന്ന നിലയിലുള്ള പന്തിന്റെ ഭാരം കുറച്ചാൽ അദ്ദേഹത്തിന് ബാറ്റിംഗിൽ കൂടുതൽ തിളങ്ങാൻ കഴിയുമെന്ന് ജാഫർ വിശ്വസിക്കുന്നു. “മാർക്രം മികച്ച നായകനാണ്, അദ്ദേഹം ദക്ഷിണാഫ്രിക്കയെ വിജയകരമായി നയിച്ചിട്ടുണ്ട്. കൂടുതൽ പക്വതയുള്ള മാർക്രമിന് മറ്റ് താരങ്ങളിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും” ജാഫർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഞായറാഴ്ച ഏക്ന സ്റ്റേഡിയത്തിൽ നടക്കുന്ന ലഖ്‌നൗ – കൊൽക്കത്ത പോരാട്ടത്തിൽ കൊൽക്കത്തയ്ക്കാണ് ജാഫർ മുൻതൂക്കം നൽകുന്നത്. നായകൻ അജിങ്ക്യ രഹാനെ റണ്ണെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നായകസ്ഥാനം മാറ്റേണ്ടതില്ലെന്ന് ജാഫർ വ്യക്തമാക്കി. സുനിൽ നരെയ്‌നെ ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി വിനിയോഗിക്കണമെന്നും അദ്ദേഹം കെകെആറിനോട് നിർദ്ദേശിച്ചു.
ലഖ്‌നൗവും കൊൽക്കത്തയും ഇതുവരെ ഏറ്റുമുട്ടിയ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയം ലഖ്‌നൗവിനൊപ്പമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ലഖ്‌നൗവിന്റെ പ്രകടനം പ്രവചനാതീതമാണെന്ന് ജാഫർ കൂട്ടിച്ചേർത്തു.












