ജമ്മു കശ്മീരിൽ ഭാരത സർക്കാർ നടപ്പിലാക്കുന്ന വികസനക്കുതിപ്പിലും സമാധാന അന്തരീക്ഷത്തിലും വിറളിപിടിച്ച് പാകിസ്താൻ. താഴ്വരയിൽ തകർന്നുപോയ ഭീകരവാദ ശൃംഖലയെ പുനരുജ്ജീവിപ്പിക്കാൻ പാക് ചാരസംഘടനയായ ഐഎസ്ഐ (ISI) പുതിയ പദ്ധതികൾ മെനയുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ ശക്തമായ നടപടികളിലൂടെ പഴയ ‘ഓവർ ഗ്രൗണ്ട് വർക്കർ’ (OGW) ശൃംഖല പൂർണ്ണമായും തകർന്നതോടെ, പോലീസിന്റെ ക്രിമിനൽ റെക്കോർഡുകളിൽ ഇല്ലാത്ത പുതിയ മുഖങ്ങളെ കണ്ടെത്തി ‘ഫ്രഷ്’ നെറ്റ്‌വർക്ക് രൂപീകരിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ യുവാക്കൾ വിഘടനവാദം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങുന്നത് പാകിസ്താനെയും അവിടുത്തെ ഭീകര സംഘടനകളെയും കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. നേരത്തെ പ്രവർത്തിച്ചിരുന്ന ഒജിഡബ്ല്യുമാർ ഭൂരിഭാഗവും പോലീസിന്റെ നിരീക്ഷണത്തിലായതിനാൽ അവരെ ഉപയോഗിച്ച് ഇനി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുക അസാധ്യമാണെന്ന് ഐഎസ്ഐ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ കടയുടമകൾ, ടൂർ ഗൈഡുകൾ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഭീകരർക്ക് ഒളിത്താവളമൊരുക്കാനും ഭക്ഷണവും ആയുധങ്ങളും എത്തിക്കാനും ഇത്തരത്തിലുള്ള ഒരു തദ്ദേശീയ ശൃംഖല അനിവാര്യമാണെന്ന് പാകിസ്താൻ കരുതുന്നു.
കൂടുതൽ അപകടകരമായ മറ്റൊരു നീക്കവും ഐഎസ്ഐ നടത്തുന്നുണ്ട്. കശ്മീരിലെ യുവാക്കൾക്ക് വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് അവരെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനാണ് നീക്കം. മുൻകാലങ്ങളിൽ പാകിസ്താനിലേക്ക് പഠനത്തിനായി കൊണ്ടുപോയിരുന്നെങ്കിൽ, ഇപ്പോൾ പിടിക്കപ്പെടാതിരിക്കാൻ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളിലേക്കാണ് യുവാക്കളെ അയക്കുന്നത്. അവിടെ വെച്ച് പാക് ഏജന്റുകൾ ഇവരെ സ്വാധീനിക്കുകയും ഭാരതവിരുദ്ധ ആശയങ്ങൾ കുത്തിവെച്ച് മസ്തിഷ്കപ്രക്ഷാളനം നടത്തുകയും ചെയ്യും. പഠനം കഴിഞ്ഞ് മടങ്ങിയെത്തുന്ന ഇവരെ ഐഎസ്ഐയുടെ സ്ലീപ്പർ സെല്ലുകളായി ഉപയോഗിക്കാനാണ് ലക്ഷ്യം.
ഭാരതത്തിന്റെ അതിർത്തികളിൽ സുരക്ഷാ വേലി ശക്തമായതോടെ നുഴഞ്ഞുകയറ്റം ദുഷ്‌കരമായിരിക്കുകയാണ്. ഇതിനെത്തുടർന്നാണ് ജനങ്ങൾക്കിടയിൽ ഒളിച്ചിരുന്ന് പ്രവർത്തിക്കുന്ന ഒരു പുതിയ ശൃംഖലയ്ക്ക് പാകിസ്താൻ രൂപം നൽകുന്നത്. എന്നാൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും സൈന്യവും അതീവ ജാഗ്രതയിലാണ്. കശ്മീരിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകിയും വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിച്ചും മോദി സർക്കാർ നടത്തുന്ന നീക്കങ്ങൾ പാകിസ്താന്റെ ഈ വിഷസർപ്പ തന്ത്രങ്ങളെ തകർക്കുമെന്നുറപ്പാണ്. രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്ന ഏത് നീക്കത്തെയും ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമെന്ന കർശന നിലപാടിലാണ് കേന്ദ്ര സർക്കാർ.










