അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ അനുയോജ്യരല്ലെന്ന് വ്യക്തമാക്കി ഇറാൻ. പാകിസ്ഥാന്റെ നിഷ്പക്ഷതയിൽ കടുത്ത സംശയം പ്രകടിപ്പിച്ച ഇറാനിയൻ പാർലമെന്റ് അംഗം ഇബ്രാഹിം റെസായിയാണ് രംഗത്തെത്തിയത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഒമാൻ മുതൽ ഇസ്ലാമാബാദ് വരെ സന്ദർശിച്ച് ചർച്ചകൾ സജീവമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭരണകൂടത്തിനകത്തുനിന്ന് തന്നെ പാകിസ്താനെതിരെയുള്ള ഈ വിമർശനം.
പാകിസ്താൻ ഇറാന്റെ നല്ല അയൽക്കാരും സുഹൃത്തുക്കളുമാണെങ്കിലും മധ്യസ്ഥത വഹിക്കാനുള്ള വിശ്വാസ്യത അവർക്കില്ലെന്ന് നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മീഷൻ വക്താവ് കൂടിയായ റെസായി എക്സിൽ കുറിച്ചു. പലപ്പോഴും പാകിസ്താൻ അമേരിക്കൻ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുകയാണെന്നും ലബനൻ വിഷയത്തിലും ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടുന്ന കാര്യത്തിലും വാഷിംഗ്ടണിനെ പരസ്യമായി വിമർശിക്കാൻ ഇസ്ലാമാബാദ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു മധ്യസ്ഥൻ എപ്പോഴും നിഷ്പക്ഷനായിരിക്കണം, അല്ലാതെ ഒരു വശത്തേക്ക് മാത്രം ചാഞ്ഞുനിൽക്കുന്നവരാകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇസ്ലാമാബാദിൽ തങ്ങി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ആർമി ചീഫ് അസിം മുനീറുമായും അരാഗ്‌ചി ചർച്ചകൾ നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ, യുഎസ് നാവിക ഉപരോധം നീക്കൽ, യുദ്ധനഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് ഇറാൻ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാൽ പാകിസ്താനിലെ ചർച്ചകൾ വലിയ പുരോഗതിയില്ലാതെ അവസാനിച്ചതോടെ അരാഗ്‌ചി റഷ്യൻ സന്ദർശനത്തിനായി പുറപ്പെട്ടു.
അതേസമയം, പാകിസ്ഥാൻ വഴിയുള്ള ചർച്ചകളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ പുതിയ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന് ചർച്ചകൾ തുടരണമെന്നുണ്ടെങ്കിൽ നേരിട്ട് ബന്ധപ്പെടാമെന്ന് ട്രംപ് പറഞ്ഞു. “അവർക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ ഞങ്ങളെ ഫോണിൽ വിളിക്കാം. ഞങ്ങളുടെ പക്കൽ മികച്ച സുരക്ഷിത ലൈനുകളുണ്ട്,” എന്നായിരുന്നു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപിന്റെ പ്രതികരണം. പാകിസ്ഥാനിലേക്ക് അയക്കാൻ തീരുമാനിച്ച പ്രതിനിധി സംഘത്തെ ട്രംപ് പിൻവലിച്ചതും മേഖലയിൽ ചർച്ചകൾ വഴിമുട്ടിയതിന്റെ സൂചനയാണ്. വരാനിരിക്കുന്ന ദിവസങ്ങളിൽ റഷ്യയുമായി ഇറാൻ നടത്തുന്ന ചർച്ചകൾ ഈ നയതന്ത്ര യുദ്ധത്തിൽ നിർണ്ണായകമാകും.









