ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് വഴങ്ങിയ എട്ടു വിക്കറ്റ് പരാജയത്തിന് പിന്നാലെ ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. ഇംപാക്ട് പ്ലെയറെ നേരത്തെ ഇറക്കിയ ചെന്നൈയുടെ തീരുമാനം കളി തോൽക്കാൻ പ്രധാന കാരണമായെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
മത്സരത്തിന്റെ നാലാം ഓവറിൽ 25 റൺസിന് രണ്ട് വിക്കറ്റ് നഷ്ടമായപ്പോൾ തന്നെ ചെന്നൈ സർഫറാസ് ഖാനെ ഇംപാക്ട് സബ്ബായി ഇറക്കിയിരുന്നു. സർഫറാസിനെ ഇത്ര നേരത്തെ ഇറക്കിയത് എന്തിനാണെന്ന് ശ്രീകാന്ത് ചോദിക്കുന്നു. വെറും രണ്ട് വിക്കറ്റ് പോയപ്പോൾ തന്നെ പരിഭ്രാന്തരായി എടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം പരിഹസിച്ചു.
ഇംപാക്ട് പ്ലെയറായി വന്ന സർഫറാസ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായതോടെ ചെന്നൈയുടെ തകർച്ച പൂർണ്ണമായി. സർഫറാസിനെ ബാറ്റിംഗിൽ ഇറക്കിയതോടെ, രണ്ടാം ഇന്നിംഗ്‌സിൽ മികച്ച ഫോമിലുള്ള പേസർ മുകേഷ് ചൗധരിയെ ബൗളിംഗിൽ ഉപയോഗിക്കാൻ ചെന്നൈയ്ക്ക് സാധിച്ചില്ല.
സഞ്ജു സാംസണിനെ അമിതമായി ആശ്രയിക്കുന്ന ചെന്നൈയുടെ ബാറ്റിംഗ് നിരയെ ശ്രീകാന്ത് രൂക്ഷമായി വിമർശിച്ചു. ആദ്യ ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തുകൾക്ക് മുന്നിൽ സഞ്ജു പതറിപ്പോയെന്നും അതോടെ താരത്തിന്റെ ആത്മവിശ്വാസം നഷ്ടമായെന്നും ശ്രീകാന്ത് നിരീക്ഷിച്ചു. റബാഡയുടെ വേഗതയ്ക്ക് മുന്നിൽ ഏകാഗ്രത നഷ്ടപ്പെട്ട സഞ്ജു (11 പന്തിൽ 15) മോശം ഷോട്ട് കളിച്ച് പുറത്തായതോടെ ചെന്നൈയുടെ പോരാട്ടം അവസാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
“സഞ്ജു അടിച്ചാൽ മാത്രം ജയിക്കുന്ന ടീമായി ചെന്നൈ മാറി. സഞ്ജു പരാജയപ്പെട്ടാൽ ചെന്നൈ തവിടുപൊടിയാകും (Dusted). ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല,” ശ്രീകാന്ത് പറഞ്ഞു.











