ബിഷ്‌കെക്ക് : കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ ഷാങ്ഹായ് സഹകരണ സംഘടന (SCO) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് തുടക്കമായി. യോഗത്തിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച നടന്ന ഈ നിർണ്ണായക ചർച്ചയിൽ പ്രാദേശിക സുരക്ഷയും മേഖലയിലെ സ്ഥിരതയും പ്രധാന ചർച്ചാ വിഷയങ്ങളായി.
മധ്യേഷ്യയിലെയും തെക്കൻ ഏഷ്യയിലെയും മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. കൂടാതെ അതിർത്തിയിലെ സമാധാനം നിലനിർത്തുന്നതിനെക്കുറിച്ചും സൈനിക പിന്മാറ്റം സംബന്ധിച്ച നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും ചർച്ചകൾ നടന്നു. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ ‘സീറോ ടോളറൻസ്’ നയം രാജ്‌നാഥ് സിംഗ് ചർച്ചയിൽ ആവർത്തിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള സുരക്ഷയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ എസ്.സി.ഒ പ്രതിരോധ മന്ത്രിമാരുടെ യോഗം നടക്കുന്നത്. ഇന്ത്യ, ചൈന, റഷ്യ എന്നിവയെക്കൂടാതെ പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ, ബെലാറസ് എന്നീ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.









