മുംബൈ മീരാ റോഡിൽ സെക്യൂരിറ്റി ജീവനക്കാരെ മതത്തിന്റെ പേരിൽ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രതിയായ സയ്യിബ് സുബൈർ അൻസാരി ഇന്റർനെറ്റിലൂടെയും പുസ്തകങ്ങളിലൂടെയും സ്വയം തീവ്രവാദ ചിന്താഗതിയിലേക്ക് (Self-Radicalised) മാറിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിക്ക് വ്യക്തമായ ജിഹാദി ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും മറ്റൊരു മതവിഭാഗത്തിൽപ്പെട്ടവരെ ലക്ഷ്യമിട്ടാണ് അക്രമം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ഭീകരവിരുദ്ധ സേനയ്ക്ക് (ATS) പുറമെ ദേശീയ അന്വേഷണ ഏജൻസിയും (NIA) അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്.
അമേരിക്കയിൽ ഉപരിപഠനം നടത്തിയിരുന്ന പ്രതിയുടെ കുടുംബം നിലവിൽ യുഎസിലാണെന്നാണ് വിവരം. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ഇയാൾ കുർളയിലാണ് താമസിച്ചിരുന്നത്. പിന്നീട് മീരാ റോഡിലെ നയാനഗറിലേക്ക് താമസം മാറുകയായിരുന്നു. ഇന്റർനെറ്റിലെ തീവ്രവാദ ഉള്ളടക്കങ്ങളും പുസ്തകങ്ങളും വഴി ഇയാൾ സ്വയം മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയനായെന്നാണ് പ്രാഥമിക കണ്ടെത്തൽ. “ഇതൊരു സ്വയം തീവ്രവാദവൽക്കരണത്തിന്റെ കേസാണ്. ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ, ഇത്തരത്തിൽ കൂടുതൽ പേർ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഏജൻസികൾ അന്വേഷിച്ചുവരികയാണ്,” ഫഡ്‌നാവിസ് പറഞ്ഞു.
പ്രതിയുടെ ഡിജിറ്റൽ ഫുട്‌പ്രിന്റുകളും ഫോൺ രേഖകളും പോലീസ് വിശദമായി പരിശോധിക്കുകയാണ്. പ്രതിക്ക് ഏതെങ്കിലും അന്താരാഷ്ട്ര ഭീകര സംഘടനകളുമായി നേരിട്ട് ബന്ധമുണ്ടോ അതോ തനിയെ അക്രമം ആസൂത്രണം ചെയ്തതാണോ എന്ന കാര്യത്തിലാണ് എൻഐഎ അന്വേഷണം നടത്തുന്നത്. മതപരമായ ഐഡന്റിറ്റി ചോദിച്ചറിഞ്ഞ ശേഷം മാത്രം ആക്രമണം നടത്തിയത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. സെക്യൂരിറ്റി ജീവനക്കാരായ രാജ്കുമാർ മിശ്രയും സുബ്രതോ സെന്നും ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ മീരാ റോഡിലും പരിസരത്തും പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം ‘സ്ലീപ്പർ’ സ്വഭാവമുള്ള കുറ്റവാളികളെ കണ്ടെത്താൻ വ്യാപകമായ പരിശോധനകൾ നടത്താനാണ് സർക്കാർ തീരുമാനം.










