ഐപിഎൽ 2026-ൽ ഡൽഹി ക്യാപിറ്റൽസിന്റെ ദയനീയ പ്രകടനത്തെത്തുടർന്ന് ക്യാപ്റ്റൻ അക്ഷർ പട്ടേലിനും പരിശീലകൻ ഹേമാംഗ് ബദാനിക്കുമെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ഏറ്റുവാങ്ങിയ നാണംകെട്ട തോൽവിക്ക് പിന്നാലെയാണ് ശ്രീകാന്ത് തന്റെ പ്രതികരണം അറിയിച്ചത്.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പരാജയപ്പെടുന്ന അക്ഷർ പട്ടേലിനെ ശ്രീകാന്ത് രൂക്ഷമായി പരിഹസിച്ചു. “ബാറ്റുകൊണ്ടോ പന്തുകൊണ്ടോ മാരകമായ എന്തെങ്കിലും അക്ഷർ ചെയ്തിട്ട് കാലമെത്രയായി?” എന്ന് അദ്ദേഹം ചോദിച്ചു. ക്യാപ്റ്റൻ എന്ന നിലയിലും ഓൾറൗണ്ടർ എന്ന നിലയിലും അക്ഷർ ടീമിന് ബാധ്യതയാവുകയാണെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. ഈ സീസണിൽ 6.20 എന്ന മോശം ബാറ്റിംഗ് ശരാശരി മാത്രമുള്ള അക്ഷർ, എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്.
ആർസിബിക്കെതിരായ മത്സരത്തിൽ വെറും 75 റൺസിന് പുറത്തായ ഡൽഹി ബാറ്റിംഗ് നിരയെ ശ്രീകാന്ത് വെറുതെ വിട്ടില്ല. നിതീഷ് റാണ, ട്രിസ്റ്റൻ സ്റ്റബ്സ്, സമീർ റിസ്‌വി, ഡേവിഡ് മില്ലർ, തുടങ്ങിയ താരങ്ങൾ എല്ലാം ഒരുപാട് മെച്ചപ്പെടാനുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു. ഡൽഹി പരിശീലകൻ ഹേമാംഗ് ബദാനിയെയും ശ്രീകാന്ത് കണക്കിന് പരിഹസിച്ചു. മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗിനെതിരെ ബദാനി നടത്തിയ പരാമർശങ്ങളെ ശ്രീകാന്ത് ഓർമ്മിപ്പിച്ചു. “മറ്റുള്ളവരെ വിമർശിക്കുന്നതിന് മുൻപ് സ്വന്തം പ്രകടനം നോക്കൂ” എന്നാണ് ശ്രീകാന്ത് പറഞ്ഞത്. ഫ്ലെമിംഗിനെക്കുറിച്ച് അനാവശ്യ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് പകരം സ്വന്തം ജോലിയിൽ ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎൽ 2026-ൽ എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രമുള്ള ഡൽഹി, പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ്. കഴിഞ്ഞ സീസണിലും പ്ലേ ഓഫിൽ എത്താൻ സാധിക്കാത്ത ടീമിന് ബദാനിക്ക് കീഴിൽ ഈ വർഷവും നില മെച്ചപ്പെടുത്താനായില്ല.












