ഡൽഹി ക്യാപിറ്റൽസിനെ വെറും 75 റൺസിന് എറിഞ്ഞിട്ട ആർസിബിയുടെ ബൗളിംഗ് പ്രകടനത്തെ പ്രകീർത്തിക്കുമ്പോഴും, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റോമാരിയോ ഷെപ്പേർഡിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. ഡൽഹി തകർന്ന് തരിപ്പണമായ മത്സരത്തിൽ പോലും ഷെപ്പേർഡ് റൺസ് വിട്ടുകൊടുത്തതാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്.
ആർസിബിയുടെ ബൗളിംഗ് നിരയിൽ ഏക ദൗർബല്യം റോമാരിയോ ഷെപ്പേർഡ് ആണെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. “ഷെപ്പേർഡ് എന്തിനാണ് ടീമിൽ കളിക്കുന്നതെന്ന് എനിക്ക് ഒരു നിശ്ചയവുമില്ല. അദ്ദേഹം ടീമിന്റെ ഒരു ‘ലക്കി ചാം’ (ഭാഗ്യചിഹ്നം) ആണെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ വർഷം അദ്ദേഹം ടീമിലുള്ളപ്പോൾ ആർസിബി കിരീടം നേടി, ഇത്തവണയും ജയിക്കുന്നു. ആ ഒരു ഭാഗ്യം കൊണ്ടാണ് അദ്ദേഹം ഇലവനിൽ തുടരുന്നത്,” ശ്രീകാന്ത് പരിഹസിച്ചു.
ഈ സീസണിൽ 14.50 എന്ന മോശം എക്കോണമിയിലാണ് ഷെപ്പേർഡ് പന്തെറിയുന്നത്. ഡൽഹിക്കെതിരായ മത്സരത്തിൽ മറ്റ് ബൗളർമാർ വിക്കറ്റുകൾ വാരിക്കൂട്ടിയപ്പോൾ ഷെപ്പേർഡ് രണ്ട് ഓവറിൽ 21 റൺസ് വിട്ടുകൊടുത്തിരുന്നു. ഡൽഹിക്കെതിരെ 3 ഓവറിൽ വെറും 5 റൺസ് മാത്രം നൽകി 3 വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറിന്റെ പ്രകടനത്തെ ശ്രീകാന്ത് വാനോളം പുകഴ്ത്തി.
“അദ്ദേഹം പന്ത് രണ്ട് വശങ്ങളിലേക്കും അതിശയകരമായ രീതിയിലാണ് സ്വിംഗ് ചെയ്യിക്കുന്നത്. ട്രിസ്റ്റൻ സ്റ്റബ്സിനെപ്പോലെയുള്ള ബാറ്റർമാർ പോലും ഭുവിക്ക് മുന്നിൽ പകച്ചുപോയി. ഇത്രയും മികച്ച ട്രാക്ക് റെക്കോർഡുള്ള താരം എന്തുകൊണ്ടാണ് ഇന്ത്യൻ ടീമിലില്ലാത്തതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,” ശ്രീകാന്ത് പറഞ്ഞു. സീം, സ്വിംഗ് ബൗളിംഗിന്റെ കലയാണ് ഭുവനേശ്വർ മൈതാനത്ത് പ്രദർശിപ്പിച്ചതെന്നും ആദ്യ സ്പെല്ലിൽ തന്നെ ടീമിനെ വിജയിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും 1983 ലോകകപ്പ് വിജയി കൂടിയായ ശ്രീകാന്ത് കൂട്ടിച്ചേർത്തു.












