നടൻ ഷിയാസ് കരീമിനെതിരെയുള്ള പീഡനക്കേസ്, സ്വന്തം ഭക്ഷണരീതികൾ, മതഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ, ഇത്തവണ തനിക്ക് വോട്ട് നഷ്ടപ്പെടാനുണ്ടായ കാരണം തുടങ്ങി നിരവധി വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി സിനിമാ-സീരിയൽ താരം ലക്ഷ്മി പ്രിയ. ഫേസ്ബുക്കിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് താരം മനസ്സ് തുറന്നത്. ജാതിയും മതവും രാഷ്ട്രീയവും ഭക്ഷണശീലവുമെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും അവയെ പരസ്പരം കൂട്ടിക്കുഴയ്ക്കരുതെന്നും ലക്ഷ്മി പ്രിയ പറയുന്നു.
ഷിയാസ് കരീമിനെതിരെ ഉയർന്ന രണ്ടാമത്തെ പീഡനക്കേസിന്റെ പശ്ചാത്തലത്തിലാണ് ലക്ഷ്മി പ്രിയയുടെ വിമർശനം. മതഗ്രന്ഥത്തിൽ (കിതാബ്) പറഞ്ഞിട്ടുള്ളത് കൊണ്ടാണ് താൻ പന്നിമാംസം കഴിക്കാത്തത് എന്ന് ഷിയാസ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ രണ്ടാമത്തെ പീഡനക്കേസിലും പ്രതിയായ ഇയാൾ, കിതാബ് അനുസരിച്ച് മാത്രമാണോ ജീവിക്കുന്നതെന്ന് ലക്ഷ്മി പ്രിയ ചോദിക്കുന്നു.
ഷിയാസ് തന്റെ സുഹൃത്തല്ലെന്നും, അയാൾ ‘സ്റ്റാർ മാജിക്’ ഷോയിൽ എത്തിയ സമയത്ത് താൻ ആ ഷോയിൽ നിന്ന് പിന്മാറിയിരുന്നെന്നും അവർ വ്യക്തമാക്കി. ബീഫ് അഥവാ പശുവിൻ മാംസം കഴിക്കാത്ത എല്ലാവരും ബിജെപി ആകണമെന്നുണ്ടോ എന്ന ചോദ്യവും അവർ ഉന്നയിക്കുന്നുണ്ട്. താൻ ഖുർആൻ പഠിച്ചിട്ടില്ലെന്നും, പഠിക്കാത്തതിൽ ഇപ്പോൾ നിരാശയുണ്ടെന്നും ലക്ഷ്മി പ്രിയ പറയുന്നു. സ്വന്തം കുടുംബത്തിലെ തന്നെ വ്യത്യസ്തമായ ഭക്ഷണശീലങ്ങളെക്കുറിച്ചും അവർ കുറിപ്പിൽ പറഞ്ഞു.
ഖുർആൻ ആഴത്തിൽ പഠിച്ചിട്ടുള്ള തന്റെ അച്ഛന്റെ അമ്മ പ്രസവിക്കുന്ന ജീവികളുടെ മാംസം (പശു, എരുമ, സ്രാവ്, തിരണ്ടി, പെണ്ണാട്) കഴിക്കില്ലായിരുന്നു. ഖുർആൻ അത് അനുവദിക്കുന്നില്ല എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. ഈ ശീലം കണ്ട് വളർന്നതുകൊണ്ടാണ് താൻ വെജിറ്റേറിയനായി മാറിയത്. എന്നാൽ നേരെമറിച്ച്, സ്വന്തം ഉമ്മയുടെ വീട്ടിൽ പ്രസവിച്ചു കിടക്കുന്ന മൂത്ത ചേച്ചിക്ക് പാലുണ്ടാകാൻ വേണ്ടി വലിയ സ്രാവിനെ വൃത്തിയാക്കുന്നത് താൻ കണ്ടു.
പ്രസവിക്കുന്ന ജീവികളുടെ മാംസം ഖുർആൻ ശരിക്കും നിരോധിച്ചിട്ടുണ്ടോ എന്ന് അറിയാൻ താല്പര്യമുണ്ടെന്ന് അവർ ചോദിക്കുന്നു. ഒപ്പം, ഭൂരിഭാഗം മുസ്ലീങ്ങളും ബീഫ് എന്ന പേരിൽ കഴിക്കുന്നത് പശുവിറച്ചിയല്ല, പോത്തിറച്ചിയാണെന്നാണ് തന്റെ അറിവെന്നും അവർ കുറിപ്പിൽ പറയുന്നു. താൻ വോട്ട് ചെയ്തില്ല എന്ന് വിമർശിക്കുന്ന ‘സൈബർ ആങ്ങളമാർക്ക്’ മറുപടിയായാണ് വോട്ട് നഷ്ടപ്പെട്ടതിന്റെ കാരണം ലക്ഷ്മി പ്രിയ വെളിപ്പെടുത്തിയത്. 2024-ൽ താൻ വോട്ട് ചെയ്തതിന്റെ ചിത്രം ഫേസ്ബുക്ക് ഓർമ്മിപ്പിച്ചത് അവർ പങ്കുവെച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയിൽ താൻ പുതിയ വീട് വാങ്ങിയിരുന്നെന്നും, വിലാസം മാറ്റുന്നതിനായി നൽകിയ രേഖകളിൽ വന്ന എന്തോ സാങ്കേതിക പിഴവ് കാരണമാണ് ഇത്തവണ വോട്ടർ പട്ടികയിൽ പേരില്ലാതായത് എന്നുമാണ് വിശദീകരണം. തിരുവനന്തപുരത്ത് ഒരു പുരുഷന് സ്കാൻ ചെയ്തപ്പോൾ ഗർഭപാത്രം ഉണ്ടെന്ന് റിപ്പോർട്ട് വന്നതിനേക്കാൾ വലിയ കാര്യമല്ലല്ലോ വോട്ട് പോയതെന്ന പരിഹാസവും അവർ പങ്കുവെക്കുന്നുണ്ട്.
“മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. നിങ്ങൾ ഇഷ്ടമുള്ള ഭക്ഷണം ഒക്കെ കഴിച്ചു സന്തോഷമായി ഇരിക്കൂ…” എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി പ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.








