ഐപിഎൽ സീസണിൽ ഗംഭീര പ്രകടനം പുറത്തെടുക്കുന്ന പേസ് ബൗളർമാരെ, പ്രത്യേകിച്ച് ഡൽഹി ക്യാപിറ്റൽസിനെതിരെ തീപ്പൊരി സ്പെല്ലെറിഞ്ഞ ഭുവനേശ്വർ കുമാറിനെയും ജോഷ് ഹെയ്സ്ൽവുഡിനെയും പ്രശംസിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ഭുവനേശ്വർ കുമാർ, ജോഷ് ഹെയ്സൽവുഡ്, കാഗിസോ റബാഡ, ജോഫ്ര ആർച്ചർ എന്നീ നാല് ലോകോത്തര പേസർമാരെയാണ് സ്റ്റെയ്ൻ പ്രത്യേകം അഭിനന്ദിച്ചത്.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഭുവനേശ്വർ കുമാറും ജോഷ് ഹെയ്സൽവുഡും ചേർന്ന് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പവർപ്ലേ സ്പെല്ലുകളിലൊന്നാണ് പുറത്തെടുത്തത്. ടെസ്റ്റ് മാച്ച് ശൈലിയിലുള്ള ലെങ്തുകൾ ബുദ്ധിപൂർവ്വം ഉപയോഗിച്ച് പന്തെറിഞ്ഞ ഇരുവരും ഡൽഹി ബാറ്റർമാരെ വട്ടംകറക്കി.
ഇരുവരുടെയും തീപ്പൊരി സ്പെല്ലിൽ തകർന്നടിഞ്ഞ ഡൽഹി പവർപ്ലേ അവസാനിക്കുമ്പോൾ 13/6 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം പവർപ്ലേ സ്കോറാണ്. ഡൽഹിയെ വെറും 75 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം നിലവിലെ ചാമ്പ്യന്മാർ അനായാസം വിജയം സ്വന്തമാക്കുകയും ചെയ്തു.
എക്സിൽ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് സ്റ്റെയ്ൻ ഈ പേസർമാരുടെ മികവിനെ വിശകലനം ചെയ്തത്. “ഭുവി, ഹെയ്സൽവുഡ്, ഒപ്പം കെജി (റബാഡ), ആർച്ചർ എന്നിവർ പന്തെറിയുന്നത് കാണുമ്പോൾ ബാറ്റർമാർക്കിടയിൽ ഒരു യഥാർത്ഥ ഭയമുണ്ടെന്ന് മനസ്സിലാകും. പരിക്കേൽക്കുമെന്ന ഭയമല്ല അത്, മറിച്ച് ഈ ഇതിഹാസങ്ങൾ എവിടെയാണ് പന്തെറിയാൻ പോകുന്നതെന്ന് അവർക്ക് കൃത്യമായി അറിയാം. എന്നാൽ ആ ലെങ്തുകളിൽ പന്ത് നേരിടാൻ അവർ വേണ്ടത്ര പരിശീലനം നേടിയിട്ടില്ലാത്തതിനാൽ അവരുടെ പക്കൽ ഉത്തരങ്ങളില്ല എന്നതാണ് സത്യം. സാങ്കേതിക തികവില്ലായ്മയിൽ നിന്നുണ്ടാകുന്ന ഭയമാണത്. ടൂർണമെന്റിന്റെ ഈ ഘട്ടത്തിൽ ഇനി അതിൽ മാറ്റം വരുത്താനും കഴിയില്ല. ഈ ബൗളർമാർ ഇനിയും ആധിപത്യം സ്ഥാപിക്കുന്നത് കാത്തിരുന്നു കാണാം. അതുകൊണ്ടാണ് അതിനെ ‘ഹാർഡ് ലെങ്ത്’ എന്ന് വിളിക്കുന്നത്,” സ്റ്റെയ്ൻ കുറിച്ചു.
8 ഇന്നിംഗ്സുകളിൽ നിന്ന് 14 വിക്കറ്റുകളോടെ ഭുവനേശ്വർ കുമാറാണ് നിലവിൽ പർപ്പിൾ ക്യാപ്പിന്റെ ഉടമ. മികച്ച പ്രകടനം: 3/5. (ശരാശരി: 16.85, ഇക്കണോമി: 7.61). പവർപ്ലേയിൽ അപകടകാരിയായ റബാഡ 13 വിക്കറ്റുകൾ നേടിയിട്ടുണ്ട്. മികച്ച പ്രകടനം: 3/25. അതിവേഗ പന്തുകളിലൂടെ തിളങ്ങുന്ന ആർച്ചർ 8 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളാണ് സ്വന്തമാക്കിയത്, മികച്ച പ്രകടനം: 3/20. കൃത്യതയാർന്ന ലെങ്തിലൂടെ ശ്രദ്ധേയനായ ഹെയ്സൽവുഡ് ഇതുവരെ 8 വിക്കറ്റുകൾ വീഴ്ത്തി. മികച്ച പ്രകടനം: 4/12.












