ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിന്റെ വിസ്മയ ബാലൻ വൈഭവ് സൂര്യവംശിയുടെ താണ്ഡവത്തിന് മുന്നിൽ പഞ്ചാബ് കിംഗ്സ് ബൗളർമാർ പതറുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. പവർപ്ലേയിൽ പഞ്ചാബ് ബൗളിംഗ് നിരയെ തല്ലിച്ചതച്ച വൈഭവ്, മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയുടെ വിഖ്യാതമായ ‘ഹെലികോപ്റ്റർ ഷോട്ടുകൾ’ പുനരാവിഷ്കരിച്ചാണ് ആരാധകരുടെ മനം കവർന്നത്.
മത്സരത്തിൽ വെറും 16 പന്തിൽ നിന്ന് 43 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഇതിൽ അഞ്ച് പടുകൂറ്റൻ സിക്സറുകളും മൂന്ന് ഫോറുകളും ഉൾപ്പെടുന്നു. അർഷ്ദീപ് സിംഗിനെയും ലോക്കി ഫെർഗൂസനെയും പോലെയുള്ള ലോകോത്തര പേസർമാർക്കെതിരെ മൂന്ന് തവണയാണ് താരം ഹെലികോപ്റ്റർ ഷോട്ടുകൾ പായിച്ചത്. ഹാഫ് സെഞ്ച്വറി തികയ്ക്കാനായില്ലെങ്കിലും പഞ്ചാബ് നായകൻ ശ്രേയസ് അയ്യരുടെ തന്ത്രങ്ങളെല്ലാം നിഷ്പ്രഭമാക്കാൻ വൈഭവിന്റെ ഈ ഇന്നിംഗ്സിന് സാധിച്ചു. മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയുടെ ട്രേഡ്മാർക്ക് ഷോട്ടായ ‘ഹെലികോപ്റ്റർ ഷോട്ട്’ മൂന്ന് തവണയാണ് വൈഭവ് പായിച്ചത്. അർഷ്ദീപ് സിംഗ്, ലോക്കി ഫെർഗൂസൻ എന്നിവർക്കെതിരെയായിരുന്നു വൈഭവിന്റെ ഈ അസാധ്യ പ്രകടനം.
ഈ വെടിക്കെട്ട് പ്രകടനത്തോടെ അഭിഷേക് ശർമ്മയെ മറികടന്ന് സീസണിലെ ടോപ് സ്കോറർ പദവി വൈഭവ് സ്വന്തമാക്കി. 238.09 സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന താരം വെറും 167 പന്തുകളിൽ നിന്ന് സീസണിൽ 400 റൺസ് തികച്ചു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും വേഗത്തിൽ 400 റൺസ് കടക്കുന്ന താരം എന്ന ചരിത്ര റെക്കോർഡും ഈ 15-കാരൻ സ്വന്തം പേരിലാക്കി.
വൈഭവിന്റെ പ്രകടനത്തിൽ വിസ്മയിച്ച മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ താരത്തെ വാനോളം പുകഴ്ത്തി. “145 കിലോമീറ്റർ വേഗതയിൽ വരുന്ന പന്തുകളെ വൈഭവ് നേരിടുന്ന രീതി അവിശ്വസനീയമാണ്. അവൻ ഉടൻ തന്നെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ധവാൻ പറഞ്ഞു. ലോകകപ്പ് അടുത്തിരിക്കെ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും പരിചയസമ്പത്ത് ഇന്ത്യക്ക് അത്യാവശ്യമാണെന്നും ധവാൻ കൂട്ടിച്ചേർത്തു. പഞ്ചാബ് കിംഗ്സിനെ നയിക്കുന്ന ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസി മിടുക്കിനെയും അദ്ദേഹം പ്രശംസിച്ചു.
ക്യാപ്റ്റൻ റിയാൻ പരാഗിന്റെ ഡ്രസ്സിംഗ് റൂമിലെ വിവാദങ്ങൾക്കിടയിലും, വൈഭവ് സൂര്യവംശിയുടെ ഈ പോരാട്ടവീര്യം രാജസ്ഥാൻ റോയൽസിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.












