ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡിക്ക് അതിവേഗം വൈദ്യസഹായം ലഭ്യമാക്കാൻ ഡൽഹി പോലീസ് ഒരുക്കിയത് അപൂർവ്വമായ ഗ്രീൻ കോറിഡോർ. സാധാരണ നിലയിൽ അരമണിക്കൂറിലധികം സമയമെടുക്കുന്ന ദൂരം വെറും 11 മിനിറ്റ് കൊണ്ട് പിന്നിട്ടാണ് ആംബുലൻസ് ആശുപത്രിയിലെത്തിയത്. വിരാട് കോഹ്‌ലിക്കും ഗൗതം ഗംഭീറിനുമൊപ്പം ക്രിക്കറ്റ് കളിച്ചിട്ടുള്ള മുൻ താരം കൂടിയായ എസിപി സഞ്ജയ് സിങ്ങാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്.
മത്സരത്തിനിടെ ക്യാച്ചിന് ശ്രമിക്കുന്നതിനിടെയാണ് എൻഗിഡിക്ക് ഗുരുതരമായി പരിക്കേറ്റത്. പരിക്ക് ഗുരുതരം ആണെന്ന് മനസ്സിലാക്കിയ എസിപി സഞ്ജയ് സിങ് ഉടൻ തന്നെ ഗ്രീൻ കോറിഡോർ ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. വൈകുന്നേരം 6 മണിയായതിനാൽ ഡൽഹിയിലെ നിരത്തുകളിൽ കനത്ത തിരക്കുള്ള സമയമായിരുന്നു അത്. ആംബുലൻസ് ഡ്രൈവർ ഗൂഗിൾ മാപ്പ് നോക്കി പോകാനാണ് തീരുമാനിച്ചതെങ്കിലും തിരക്ക് കണക്കിലെടുത്ത് സഞ്ജയ് സിങ് ആ വഴി വേണ്ടെന്ന് നിർദ്ദേശിച്ചു.
ദൂരക്കൂടുതൽ ഉണ്ടെങ്കിലും തിരക്ക് കുറഞ്ഞ മറ്റൊരു റൂട്ടിലൂടെ ആംബുലൻസ് വിടാൻ അദ്ദേഹം തീരുമാനിച്ചു. കൺട്രോൾ റൂമിൽ വിവരമറിയിച്ചതോടെ എല്ലാ പ്രധാന ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നലുകൾ പച്ചയായി മാറുകയും മിനിറ്റുകൾക്കുള്ളിൽ ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുങ്ങുകയും ചെയ്തു. സാധാരണയായി അവയവമാറ്റ ശസ്ത്രക്രിയകൾക്കായി ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്ക് അതിവേഗം അവയവങ്ങൾ എത്തിക്കാനാണ് ഗ്രീൻ കോറിഡോറുകൾ ഒരുക്കാറുള്ളത്.
ഗ്രീൻ കോറിഡോർ ആക്റ്റിവേറ്റ് ചെയ്താൽ, ആംബുലൻസ് പോകുന്ന വഴിയിലെ എല്ലാ ട്രാഫിക് സിഗ്നലുകളും മാനുവലായി നിയന്ത്രിക്കപ്പെടും. ആംബുലൻസിന് തടസ്സമില്ലാതെ കടന്നുപോകാനായി എല്ലാ സിഗ്നലുകളും പച്ചയായി തുടരും. എൻഗിഡിയുടെ കാര്യത്തിൽ പരിക്ക് ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇത്തരമൊരു അടിയന്തര സംവിധാനം ഒരുക്കിയത്.
പരിശോധനകൾക്ക് ശേഷം അന്ന് രാത്രി തന്നെ ലുങ്കി എൻഗിഡി ആശുപത്രി വിട്ടു. കായികതാരമെന്ന നിലയിൽ എൻഗിഡിയുടെ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞതാണ് പെട്ടെന്നൊരു തീരുമാനമെടുക്കാൻ സഹായിച്ചതെന്ന് എസിപി സഞ്ജയ് സിങ് പറഞ്ഞു.












